മോസ്‌കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിൻ 'സ്പുട്‌നിക് 5' ഈയാഴ്ച തന്നെ ജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് സൂചനകൾ. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നാണ് സൂചനയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ പൂർത്തിയാക്കി രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ പത്തിനും 13നുമിടെ വാക്‌സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുമെന്നും തൊട്ടുപിന്നാലെ തന്നെ അത് ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ അസോസിയേറ്റ് മെമ്പർ ഡെന്നിസ് ലൊഗുനോവ് റഷ്യൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുന്നവർക്കാവും വാക്‌സിൻ ആദ്യം നൽകുക. ജൂൺ - ജൂലൈ മാസങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ 76 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇവരിൽ എല്ലാവരുടെയും ശരീരത്തിൽ കോവിഡിനെതിരായ ആന്റീബോഡികൾ ഉണ്ടായെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലെന്നുമാണ് അധികൃതർ പറയുന്നത്. രണ്ടാം ഘട്ടത്തിൽ 42 ദിവസം നീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാർശ്വഫലങ്ങൾ കണ്ടെത്താനായില്ല.
അതിനിടെ സ്പുട്‌നിക് 5 വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടത്തുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ഫിലിപ്പെയ്ൻസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തലവൻ വ്യക്തമാക്കിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മൂന്നാം ഘട്ട പരീക്ഷണ ഫലം 2020 ഒക്ടോബർ- നവംബർ മാസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും സൂചനകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates