കോവിഡ് 19 മഹാമാരി ലോകത്തെ മിക്ക രാജ്യങ്ങളേയും കീഴടക്കിയപ്പോൾ വൻകിട വിപണികളെല്ലാം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണുള്ളത്. ജീവിതത്തിന്റെ ഏതാണ്ട് എല്ലാ മേഖലയ്ക്കും നാശമുണ്ടാക്കി കൊറോണ വ്യാപനം തുടരുകയാണിപ്പോഴും.
എന്നാൽ, ഈ ഇരുണ്ട കാലഘട്ടത്തിലും ചിലർക്ക് ധാരാളം പണം സമ്പാദിക്കാൻ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ധനികനെന്ന പദവി നിലനിർത്താൻ ജെഫ് ബെസോസിന് എങ്ങനെ കഴിഞ്ഞുവെന്ന് ടെക് ലോകം ഇതിനകം കേട്ടുകഴിഞ്ഞു. ജെഫ് ബെസോസിനെ പോലെ തന്നെ കൊറോണയ്ക്കിടയിലും പണമുണ്ടാക്കിയ കോടീശ്വരനാണ് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 3000 കോടി ഡോളർ (ഏകദേശം 2.27 ലക്ഷം കോടി രൂപ) തന്റെ സമ്പത്തിൽ ചേർക്കാൻ സക്കർബർഗിന് കഴിഞ്ഞു. ബ്ലൂംബർഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആസ്തി ഇപ്പോൾ 5750 കോടി ഡോളറിൽ നിന്ന് 8750 കോടി ഡോളറായി ഉയർന്നു. 2020 മെയ് 21 വരെയുള്ള കണക്കാണിത്. ഇതോടെ ഫെയ്സ്ബുക് സ്ഥാപകൻ ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാക്കി മാറി. വാറൻ ബഫറ്റിനെ സക്കർബർഗ് ഇക്കാര്യത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.
കോവിഡ് കാലത്തും സക്കർബർഗും അദ്ദേഹത്തിന്റെ ബിസിനസുകളും വൻ മുന്നേറ്റമാണ് നടത്തിയത്. ‘ഷോപ്സ്’ എന്ന് വിളിക്കപ്പെടുന്ന ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 230.75 ഡോളറിലെത്തിയതായി സിഎൻബിസി സമീപകാലക്ക് വെളിപ്പെടുത്തിയിരുന്നു.
സൂം, ഗൂഗിൾ മീറ്റ് എന്നിവയുമായി മത്സരിക്കാൻ മെസഞ്ചർ റൂമുകൾ അവതരിപ്പിച്ചതും ഫെയ്സുബുക്കിന് നേട്ടമായി. 50 ഉപയോക്താക്കൾ വരെയുള്ള വലിയ ഗ്രൂപ്പുകളിൽ പരസ്പരം ആശയ വിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് മെസഞ്ചർ റൂമുകൾ. വിഡിയോ കോൾ സേവനവും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates