ന്യൂയോര്‍ക്ക് : ലോകത്തെ പിടിച്ചു കുലുക്കിയ രണ്ട് വയസ്സുകാരിയുടെ ചിത്രം വ്യാജമായി എടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലുള്ള കുട്ടിയുടെ അച്ഛനെന്ന് അവകാശപ്പെട്ട് ഹോണ്ടുറാസ് പൗരനായ ഡെനീസ് ഹവിയര്‍ വരേലയാണ് രംഗത്തെത്തിയത്.ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടുവയസുകാരി യെനേലയെയും തന്റെ ഭാര്യ സാന്ദ്രയും ടെക്‌സസിലെ ഷെല്‍ട്ടര്‍ഹോമിലുണ്ടന്ന് ഡെനീസ് വെളിപ്പെടുത്തിയത്. ഇതുവരെയും അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ബുധനാഴ്ച വൈകിയാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പോകരുതെന്ന് ഭാര്യയോട് പറഞ്ഞിരുന്നതാണെന്നും മടങ്ങിവന്നാല്‍ താന്‍ സ്വീകരിക്കുമെന്നും ഡെനീസ് മാധ്യമങ്ങളോട് പറഞ്ഞു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി അമേരിക്കയിലേക്ക് കടക്കാന്‍ സാന്ദ്ര ഒരുങ്ങിയപ്പോഴൊക്കെ താന്‍ നിരുത്സാഹപ്പെടുത്തിയതിനാലാവാം പറയാതെ പോയത്. ടൈം മാസികയില്‍ മകളുടെ ചിത്രം കണ്ട് താന്‍ കരഞ്ഞുപോയെന്നും അവളോട് യാത്രപറയാന്‍ പോലും സാധിച്ചില്ലെന്നും ഡെനീസ് പറയുന്നു.യെനേലയെ കൂടാതെ മൂന്ന് മക്കള്‍ കൂടി ഡെനീസിനും സാന്ദ്രയ്ക്കും ഉണ്ട്.
അമ്മയെ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നത് കണ്ട് കരഞ്ഞു നില്‍ക്കുന്ന യെനേലയെ ടൈം മാഗസിന്റെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു. കരഞ്ഞുകൊണ്ട് നില്‍ക്കുന്ന യെനേലയെയും മറുഭാഗത്ത് താഴേക്ക് കുനിഞ്ഞ് കുട്ടിയെ നോക്കുന്ന ഭാവത്തിലുള്ള ട്രംപിനെയുമാണ് ' വെല്‍കം ടു അമേരിക്ക' എന്ന ക്യാപ്ഷനില്‍ ഈ ആഴ്ച ടൈം കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചത്. അമ്മയില്ലാതെ കരഞ്ഞു നില്‍ക്കുന്ന യെനേല ലോകത്തെ കരയിച്ചു. തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്നും കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്ന ' സീറോ ടോളറന്‍സ് ' നയം ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നയത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതമാകുകയായിരുന്നു.
യുഎസ് -മെക്‌സികന്‍ അതിര്‍ത്തിയില്‍ നിന്നും താന്‍ പകര്‍ത്തിയ ചിത്രമാണെന്നും ഹൃദയം നിലച്ചു പോയ നിമിഷങ്ങളായിരുന്നു അതെന്നും ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ വ്യക്തമാക്കി. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ മൂര്‍ വര്‍ഷങ്ങളായി യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ ചിത്രം പകര്‍ത്തി വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates