അരുത്, കുഞ്ഞുങ്ങളോട് അതു ചെയ്യരുത്; ട്രംപിനെ വിമര്‍ശിച്ച്  ഫ്രാന്‍സിസ് മാര്‍പാപ്പ

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മാതാപിതാക്കളില്‍ നിന്ന് മക്കളെ അകറ്റുന്നത് അധാര്‍മ്മികമാണെന്നും അദ്ദേഹ
അരുത്, കുഞ്ഞുങ്ങളോട് അതു ചെയ്യരുത്; ട്രംപിനെ വിമര്‍ശിച്ച്  ഫ്രാന്‍സിസ് മാര്‍പാപ്പ
Updated on
1 min read

വത്തിക്കാന്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മാതാപിതാക്കളില്‍ നിന്ന് മക്കളെ അകറ്റുന്നത് അധാര്‍മ്മികമാണെന്നും അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നല്‍കി. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഭരണകൂടത്തിനെതിരെ മാര്‍പാപ്പ തുറന്നടിച്ചത്. ആഗോള കുടിയേറ്റ പ്രശ്‌നത്തിനുള്ള പ്രതിവിധി ട്രംപിന്റെ പാതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍ കത്തോലിക്കാ മൂല്യങ്ങള്‍ക്ക് എതിരാണെന്ന അമേരിക്കന്‍ ബിഷപ്പുമാരുടെ അഭിപ്രായത്തിന് മാര്‍പാപ്പ പിന്തുണ പ്രഖ്യാപിച്ചു. 

ട്രംപിന്റെ ' സീറോ ടോളറന്‍സ് പോളിസി'ക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തി കടക്കുന്ന കുടുംബങ്ങളിലെ മുതിര്‍ന്നവരെ ജയിലുകളിലേക്ക് പിടിച്ചുകൊണ്ട് പോവുകയും കുട്ടികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ ഹോമുകളിലേക്കും മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. 

ആഗോള കത്തോലിക്കാ സഭാതലവന്റെ വാക്കുകളെന്ന നിലയില്‍ മാര്‍പാപ്പയുടെ വിമര്‍ശനം ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കത്തോലിക്കര്‍. അതിനിടെ ഡെമോക്രാറ്റുകളാണ് പുതിയ നയത്തിന്റെ പ്രധാന വിമര്‍ശകരെന്നും  അവര്‍ക്ക് കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ ഉത്കണ്ഠയില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 

കുടിയേറ്റക്കാരിലാണ് യൂറോപ്പിന്റെ നിലനില്‍പ്പെന്ന് പറഞ്ഞ മാര്‍പാപ്പ അഭയം തേടിയെത്തുന്നവരെ സ്വീകരിക്കാനും സഹായിക്കാനും യൂറോപ്പിനാകമാനം ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയിലേക്കുള്ള യാത്രാവിലക്ക് കര്‍ശനമാക്കിയ ട്രംപിന്റെ തീരുമാനത്തിനെതിരെയും മാര്‍പാപ്പ വിമര്‍ശനം ഉന്നയിച്ചു. ക്യൂബയുമായുള്ള വാണിജ്യം അവസാനിപ്പിച്ചതും ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com