സ്വയംസേവകനും കമ്യൂണിസ്റ്റും

സ്വയംസേവകനും കമ്യൂണിസ്റ്റും
Updated on

രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ 'സര്‍കാര്യവാഹ്' ആയിരുന്ന ഒരാള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഒരു യോഗം സ്വീകരണം നല്‍കുകയോ?

സ്വാതന്ത്ര്യ സമരനാളുകളിലാണ് ആ സംഭവം നടക്കുന്നത്. ലണ്ടനില്‍ പത്രപ്രവര്‍ത്തനം പഠിക്കാന്‍ പോകുകയും സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും മോചിതനായി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും ആര്‍.എസ്.എസ്സില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത ഒരു ആര്‍.എസ്.എസ് കേഡറിന് ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ രജനി പാമെ ദത്ത് അദ്ധ്യക്ഷനായ ഒരു യോഗമാണ് സ്വീകരണം നല്‍കിയത്. ആ യോഗത്തില്‍ മറ്റൊരു പ്രശസ്ത ബ്രിട്ടീഷ് കമ്യൂണിസ്റ്റ് ബെഞ്ചമിന്‍ ബ്രാഡ്ലി ഉള്‍പ്പെടെ വേറേയും കമ്യൂണിസ്റ്റുകളും പങ്കെടുത്തു. യോഗത്തില്‍ സന്നിഹിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു.

രാഷ്ട്രീയത്തില്‍ ബദ്ധവൈരികളെന്ന് എണ്ണപ്പെടുന്ന സംഘടനകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍.എസ്.എസ്സും. കേള്‍ക്കുന്ന മാത്രയില്‍ അവിശ്വസനീയമെന്നു പറയാവുന്ന ഈ സംഭവത്തിന് വര്‍ത്തമാനകാലത്ത് എന്താണ് പ്രസക്തി? അതോര്‍മിപ്പിക്കുക വഴി സമകാലിക ഇന്ത്യയില്‍ ആര്‍.എസ്.എസ് രാഷ്ട്രീയത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കണമെന്നാണോ പറഞ്ഞുവരുന്നത്?

ഇതിനുത്തരം പറയും മുന്‍പ് കുറച്ചു ചരിത്രം.

1925 സെപ്തംബറില്‍ വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ വെച്ചാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരിക്കപ്പെടുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ കുറിക്കുന്ന ദിനമായതുകൊണ്ടത്രേ വിജയദശമി ദിനം തിരഞ്ഞെടുത്തത്. വിജയദശമി ഹിന്ദുക്കള്‍ക്ക് പ്രധാനപ്പെട്ട ഒന്നാണ്. 'നന്മയുടെ' പ്രതിനിധാനമായ ശ്രീരാമന്‍ 'തിന്മയുടെ' പ്രതീകമായ രാവണനേയും ദുര്‍ഗ്ഗാദേവി മഹിഷാസുരനേയും വധിച്ച ദിവസമാണിത്. ഒരു ഹൈന്ദവാഘോഷദിനം. ക്രിസ്ത്യാനികള്‍ക്കും മുസ്!ലിങ്ങള്‍ക്കുമൊന്നും ആ ദിനത്തിന് പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ല.

അതേസമയം, രാവണനേയും മഹിഷാസുരനേയും തിന്മയുടെ പ്രതീകങ്ങളായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ ആദിമ അവകാശികളായ ഒരു വിഭാഗം ജനതയില്‍ പ്രതിഷേധമുണ്ടാക്കുന്ന സംഗതിയാണ് എന്നോര്‍ക്കണം. ഝാര്‍ഖണ്ഡിലെ ആദിവാസി സമൂഹം (മുണ്ടകളോട് നരവംശപരവും സാംസ്‌കാരികവുമായ അടുപ്പം പുലര്‍ത്തുന്ന അസുര്‍ ഗോത്രവിഭാഗം) അതിക്രമികള്‍ പരാജയപ്പെടുത്തിയ തങ്ങളുടെ പൂര്‍വികനായ മഹിഷാസുരനെ ആരാധിക്കുന്നവരാണ്. രാവണനെ വീരനായകനായി കരുതുന്ന ജനവിഭാഗങ്ങളും രാമനല്ല രാവണനെ കൊന്നത് മറിച്ച് ലക്ഷ്!മണനാണ് കൊന്നത് എന്നു വിശ്വസിക്കുന്നവരും ഇന്ത്യയിലുണ്ട്. ഉദാഹരണത്തിന് ജൈനരാമായണത്തില്‍ ലക്ഷ്!മണനാണ് രാമനെ വധിക്കുന്നത്. രാമനിലും ദുര്‍ഗ്ഗയിലും നന്മയുടെ പ്രതിനിധാനം കല്പിച്ചുകൊടുക്കാത്ത ജനവിഭാഗങ്ങളും രാമായണത്തിനു തന്നെ നിരവധി പാഠങ്ങളും ഉള്ള ഇന്ത്യയില്‍ സാമൂഹികാധീശത്വം പുലര്‍ത്തുന്ന വിഭാഗങ്ങളുടെ പാഠങ്ങളില്‍ ഊന്നുന്ന ഒരു സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് ആ ദിവസം തന്നെ ആര്‍.എസ്.എസ് സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്നത്. മദ്ധ്യപൂര്‍വദേശത്തുനിന്നും പടി!ഞ്ഞാറുനിന്നുമുള്ള നന്മതിന്മ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷകഥകള്‍ നല്‍കിയ ശീലത്തില്‍ തന്നെയാണ് ആര്‍.എസ്.എസ്സും എന്നതിനു വേറെ തെളിവ് ആവശ്യമുണ്ടോ? വേഷഭൂഷാദികളിലും രാഷ്ട്രീയത്തിലും അടിമുടി പടിഞ്ഞാറനാണ് ആര്‍.എസ്.എസ്.

വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായിരുന്നു കേശവ് ബലിറാം ഹെഡ്‌ഗേവാറിനു പുറമേ ആര്‍.എസ്.എസ് സ്ഥാപിതമാകുമ്പോള്‍ അവിടെ സന്നിഹിതമായിരുന്നത്. ഭൗജി കവ്രെ, അന്ന സോഹ്‌നി, വിശ്വനാഥറാവു കേല്‍ക്കര്‍, ബാലാജി ഹുദ്ദര്‍, ബാപ്പുറാവു ബേഡി എന്നിവരായിരുന്നു അവര്‍ (ലോക്ഹിത് പ്രകാശന്‍ പ്രസിദ്ധീകരിച്ച എന്‍ എച്ച് പാല്‍ക്കറുടെ 'ഡോ ഹെഡ്‌ഗേവാര്‍ ചരിത്' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അനുസരിച്ച്, രണ്ടാം ദിവസം അപ്പാജി ജോഷി, കൃഷ്ണറാവു മൊഹാരിര്‍, താത്യാജി കാലിക്കര്‍, ബാപ്പുറാവു മുത്തല്‍, ബാബാസാഹേബ് കോള്‍ട്ടെ, ദേവായിക്കര്‍, മാര്‍ത്താണ്ഡറാവു ജോഗ് എന്നിവര്‍ പങ്കെടുത്തു) സംഘം ഉദ്ഘാടനം ചെയ്യപ്പെടുന്നതായി ആ യോഗത്തില്‍ വെച്ച് ഡോ. ഹെഡ്‌ഗേവാര്‍ പ്രഖ്യാപിച്ചു. സംഘിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് എല്ലാവരുടേയും കാഴ്ചപ്പാടുകള്‍ അദ്ദേഹം കേട്ടുവെന്നും തങ്ങള്‍ക്ക് പ്രിയങ്കരമായ ആ ലക്ഷ്യം കൈവരിക്കാന്‍ പ്രാപ്തരാകുന്നതിന് ഏവരും ശാരീരികമായും ബൗദ്ധികമായും എല്ലാ വിധത്തിലും സ്വയം പരിശീലിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചതായും ആര്‍.എസ്.എസ് ഔദ്യോഗികചരിത്രങ്ങളില്‍ കാണുന്നു.

രാഷ്ട്രസേവനത്തിനായിട്ട് യുവാക്കളെ (യുവതികളെയല്ല) ശാരീരികമായും മാനസികമായും ബൗദ്ധികമായും ശക്തരാക്കുന്നതിനു പരിശീലിപ്പിക്കുക എന്നത് മാത്രമായിരുന്നു അജന്‍ഡ. രാഷ്ട്രം എന്നാല്‍, ഹിന്ദുക്കള്‍ എന്നാണ് ആര്‍.എസ്.എസ് വിവക്ഷ. തുടക്കത്തില്‍ ഈ സംഘടനയ്ക്ക് ഒരു പേരുപോലും ഉണ്ടായിരുന്നില്ല. 1926 ഏപ്രില്‍ 17ന് ഹെഡ്‌ഗേവാര്‍ തന്റെ വസതിയില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ആ യോഗത്തില്‍വെച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന പേരു നിശ്ചയിക്കുകയും ചെയ്തു. ഉയര്‍ന്നുവന്ന മറ്റു രണ്ടുപേരുകള്‍ ഭദ്രതോദ്ധാരക് മണ്ഡല്‍, ജരിപതാകാ മണ്ഡല്‍ എന്നിവയായിരുന്നത്രേ. ! 1926 മെയ് 28 തൊട്ടാണ് ആര്‍.എസ്.എസ് 'ശാഖ' ആരംഭിക്കുന്നത്. ഇന്ന് നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനസമുച്ചയത്തിന്റെ ഭാഗമായ മൊഹിതേവാഡ മൈതാനിയില്‍.

സ്വയംസേവകനും കമ്യൂണിസ്റ്റും
ദണ്ഡകാരണ്യത്തിന് തീയിടുമ്പോള്‍

സംഘിന്റെ ഔദ്യോഗിക ചരിത്രങ്ങളില്‍ ഇടംപിടിച്ച പേരുകാരനാണ് നേരത്തെ സൂചിപ്പിച്ച ഇംഗ്ലണ്ടിലെ സ്വീകരണകഥയിലെ മുഖ്യ കഥാപാത്രം. സംഘിന്റെ ആദ്യരൂപീകരണ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍. ആര്‍.എസ്.എസ് സര്‍കാര്യവാഹ് (General Secretary) ആയിരുന്നയാള്‍. ബാലാജി ഹുദ്ദര്‍. 1928 നവംബര്‍ 9,10 തിയതികളില്‍ നാഗ്പൂരിലെ ദോകെ മഠില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍സംഘ് ചാലക് ആയ ഡോ. ഹെഡ്‌ഗേവാര്‍ ബാലാജി ഹുദ്ദറിനെ സര്‍കാര്യവാഹ് ആയും മാര്‍ത്താണ്ഡ!് റാവു ജോഗിനെ സര്‍സേനാപതി (Chieft rainer) ആയും ഔദ്യോഗികമായി ചുമതലകളേല്‍പിച്ചു. അപ്പോള്‍ 23 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയവും ജനതയുടെ സ്വാതന്ത്ര്യം എന്ന സ്വപ്നവും യുവതയുടെ രക്തത്തെ തിളപ്പിച്ച ആ കാലത്ത് ഹുദ്ദറും അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്. 1920ല്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ താഷ്!കെന്റിലെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മൊഹാജിറായ മുഹമ്മദ് ഷഫീഖ് സിദ്ദിഖിക്ക് 17 വയസ്സായിരുന്നത്രേ പ്രായം. ഇങ്ക്വിലാബ് വിളിച്ച് തൂക്കിലേറുമ്പോള്‍ ഭഗത് സിംഗിന് 23 വയസ്സായിരുന്നു പ്രായം. കാല്പനികമായതും ഉദാത്തമായതും ജീവിതത്തിന്റെ സര്‍വതലങ്ങളേയും സ്പര്‍ശിക്കാന്‍ പോരുന്നതുമായ എന്തെങ്കിലുമൊരു സ്വപ്നം യുവാക്കള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാന്‍ എപ്പോഴും വേണം. അവരുടെ കര്‍മശേഷിയെ കെട്ടഴിച്ചുവിടാനുള്ള പദ്ധതികളില്ലെങ്കില്‍ ഫലം വിനാശകരമായിരിക്കും. അസ്വസ്ഥവും രോഷാകുലവുമായ യുവത്വത്തിനു മരണമില്ലെന്ന സങ്കല്പത്തെ ഏഴു ചിരഞ്ജീവികളില്‍ ഒരാളെന്ന സ്ഥാനം നല്‍കി അശ്വത്ഥാമാവ് എന്ന മിത്തിനാല്‍ ഭാരതീയര്‍ ശാശ്വതവല്‍ക്കരിച്ചിട്ടുണ്ട്.

ഗോപാല്‍ മുകുന്ദ് ഹുദ്ദര്‍ എന്നായിരുന്നു ബാലാജി ഹുദ്ദറിന്റെ യഥാര്‍ത്ഥ നാമം. തനിക്കുശേഷം സംഘിന്റെ പരമോന്നത പദവിയിലേയ്ക്ക് ഹെഡ്‌ഗേവാര്‍ കണ്ടുവെച്ചതായിരുന്നു ഹുദ്ദറിനെ. ഹുദ്ദറിന്റെ പ്രസംഗപാടവം അനന്യമായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോഴൊക്കെ അതു ശ്രവിക്കാന്‍ ഹെഡ്‌ഗേവാര്‍ എത്തുമായിരുന്നെന്ന് എന്‍.എച്ച്. പാല്‍ക്കറിനെ ഉദ്ധരിച്ച് ധീരേന്ദ്ര കെ. ഝാ 'ഗോള്‍വല്‍ക്കര്‍ ദ് മിഥ് ബിഹൈന്‍ഡ് ദ് മാന്‍, ദ് മാന്‍ ബിഹൈന്‍ഡ് ദ് മെഷിന്‍' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

അറസ്റ്റ് എന്ന വഴിത്തിരിവ്

1931ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ നടന്ന സായുധമായ ഒരു കവര്‍ച്ചാക്കേസില്‍ ഹുദ്ദര്‍ ബ്രിട്ടീഷ് പൊലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സംഭവം ബ്രിട്ടീഷ് അധികാരവുമായി ഏറ്റുമുട്ടാന്‍ താല്‍പ്പര്യപ്പെടാതിരുന്ന ആര്‍.എസ്.എസ്സിന് ഒരു തിരിച്ചടിയായി. 'ഡോക്ടര്‍ജിയുടെ (ഡോ. ഹെഡ്‌ഗേവാറിന്റെ) വിശ്വസ്തനും പ്രിയപ്പെട്ട ലെഫ്റ്റനന്റുമായിരുന്നു ഹുദ്ദര്‍. അദ്ദേഹം സംഘത്തിന്റെ സര്‍കാര്യവാഹ് കൂടിയായിരുന്നു. അദ്ദേഹത്തിനെതിരായി അത്തരമൊരു കേസ് ഉണ്ടായാല്‍ അത് അര്‍ത്ഥമാക്കുന്നത് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി ആര്‍.എസ്.എസ് കുഴപ്പത്തിലാകുമെന്നാണ്.' എന്‍.എച്ച്. പാല്‍ക്കര്‍ 'ഹെഡ്‌ഗേവാര്‍ ചരിതി'ല്‍ ഇങ്ങനെ എഴുതുന്നു. കേസില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷയ്ക്കുശേഷം 1935ല്‍ ഹുദ്ദര്‍ ജയില്‍ മോചിതനായി. തുടര്‍ന്ന് അദ്ദേഹം നാഗ്പൂരിലെ അക്കാലത്തെ പ്രമുഖ പ്രസിദ്ധീകരണമായ 'സാവ്ധാനി'ല്‍ പത്രാധിപരായി. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹം പത്രപ്രവര്‍ത്തനം പഠിക്കാന്‍ ലണ്ടനിലേയ്ക്ക് പോയി. 1936ല്‍ സ്‌പെയിനില്‍ ഇടതുപക്ഷ ചായ്വുള്ള ഒരു ഗവണ്‍മെന്റ് നിലവില്‍ വരികയും കാത്തലിക് ചര്‍ച്ചിന്റെ പിന്തുണയുള്ള ജനറല്‍ ഫ്രാങ്കോവിന്റെ നേതൃത്വത്തില്‍ പട്ടാളം ആ ഗവണ്‍മെന്റിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ശ്രമം ആഭ്യന്തരയുദ്ധത്തിലാണ് കലാശിച്ചത്. ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിക്കുമെതിരെ എന്നപോലെ ജനറല്‍ ഫ്രാങ്കോവിന്റെ ഫാഷിസ്റ്റ് ഭരണത്തിനെതിരേയും ലോകമെമ്പാടും ശക്തമായ വികാരമുയര്‍ന്നു. ലണ്ടനില്‍ പതിവായി നടന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രകടനങ്ങളിലും സമരങ്ങളിലും ഹുദ്ദറും പങ്കാളിയായി. അവിടത്തെ ജീവിതം അദ്ദേഹത്തിന്റെ ലോകവീക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമായി. ഒരു ചെറിയ പ്രദേശത്തോ ഒരു രാജ്യത്തോ ജീവിതം കഴിച്ചുകൂട്ടുന്നവരേക്കാള്‍ മിക്കപ്പോഴും മനോവികാസവും ഹൃദയവിശാലതയും അന്യസംസ്‌കാരങ്ങളുമായി ഇടപഴകാന്‍ അവസരം സിദ്ധിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ഒരുപക്ഷേ, ഈ 'കൂപമണ്ഡൂകത്വ'മായിരിക്കണം ഹുദ്ദര്‍ കുടഞ്ഞുകളഞ്ഞത്.

തുടര്‍ന്ന് ഫ്രാങ്കോവിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പൊരുതാനുറച്ച ഇന്റര്‍നാഷണല്‍ ബ്രിഗേഡ്‌സില്‍ അദ്ദേഹവും അംഗമായി. അറിയപ്പെടാത്ത മനുഷ്യരുമായി സാഹോദര്യം പ്രഖ്യാപിച്ച ഹുദ്ദര്‍ സ്‌പെയിനിലെ പോരാട്ടത്തിനിടയില്‍ ഫ്രാങ്കോവിന്റെ പട്ടാളത്തിന്റെ തടങ്കലിലായി. സ്‌പെയിനിലേയ്ക്കു പോകുന്നതിനു മുന്‍പേയും ഹുദ്ദര്‍ 'ഡോക്ടര്‍ജി'യുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. ഹെഡ്‌ഗേവാര്‍ എഴുതിയ ഒരു മറുപടിക്കത്തില്‍ ഇനി ഒരു വര്‍ഷത്തേയ്ക്ക് താനുമായി ഹുദ്ദറിന് ആശയവിനിമയം നടത്താനാകില്ലല്ലോ എന്നു ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പ് സാവ്ധാന്റെ പുതിയ പത്രാധിപര്‍ ഡബ്ല്യു.ഡബ്ല്യു. ഫഡ്‌നാവിസിനെഴുതിയ ഒരു കത്തില്‍ 'കഴിഞ്ഞ മൂന്നുമാസം കൂലങ്കഷമായി ചിന്തിച്ചെടുത്ത തീരുമാനപ്രകാരം നാട്ടില്‍ തിരിച്ചെത്തിയാല്‍ ആര്‍.എസ്.എസ്സിനുവേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നാണ്' അറിയിച്ചത്. ഈ കത്തിനൊപ്പം അക്കൊല്ലത്തെ വിജയദശമി ദിനം സ്വയംസേവകര്‍ക്കു മുന്‍പാകെ വായിച്ചുകേള്‍പ്പിക്കാനായി ഒരു സന്ദേശവും അടക്കം ചെയ്തിരുന്നു. മറാത്താ ചരിത്രമോര്‍പ്പിച്ചുകൊണ്ട് സംഘിനെ ഏഷ്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചോദനമുണര്‍ത്തുന്ന ഒരു സന്ദേശം.

ഫ്രാങ്കോവിന്റെ ജയിലില്‍നിന്നും മോചിതമാകുമ്പോഴേക്കും ഹുദ്ദറിന്റെ ലോകവീക്ഷണം സാരമായി മാറിയിരുന്നു. ദേശീയതയുടെ സങ്കുചിതത്വത്തില്‍നിന്നും അത് തൊഴിലാളികളുടേയും കര്‍ഷകരുടേയും സാര്‍വദേശീയ സാഹോദര്യം എന്ന സങ്കല്പത്തെ ഉള്‍ക്കൊള്ളാനാരംഭിച്ചു. ഇക്കാലമൊക്കെയും അദ്ദേഹത്തിന് ഹെഡ്‌ഗേവാറുമായുള്ള വ്യക്തിപരമായ ബന്ധത്തിന് ഉലച്ചിലുണ്ടായിരുന്നില്ല. 1938 നവംബര്‍ 12ന് ജയില്‍മോചിതനായ അദ്ദേഹത്തിന് ലണ്ടനില്‍ കമ്യൂണിസ്റ്റ് മേധാവിത്വമുള്ള ഇന്‍ഡ്യന്‍ സ്വരാജ് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. രജനി പാമെ ദത്ത് ആയിരുന്നു യോഗാദ്ധ്യക്ഷന്‍. ഗ്രേറ്റ് ബ്രിട്ടനിലെ ഉന്നത കമ്യൂണിസ്റ്റ് നേതാവായ ബെഞ്ചമിന്‍ ബ്രാഡ്!ലി യോഗത്തെ അഭിസംബോധന ചെയ്തു. താന്‍ ഒരു പുതിയ മനുഷ്യനായാണ് സ്‌പെയിനില്‍നിന്നു തിരിച്ചെത്തിയിരിക്കുന്നതെന്നും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാകാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ആ സന്ദര്‍ഭത്തില്‍ ഹുദ്ദര്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്ന് സ്‌പെയിനിലുണ്ടായിരുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാളികള്‍ ഉറപ്പുതന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അതേവര്‍ഷം ഡിസംബര്‍ 18ന് ഹുദ്ദര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇതിനകം ഹെഡ്‌ഗേവാറില്‍ കൊളോണിയല്‍ ദാസ്യമനോഭാവം കൂടുതല്‍ പ്രകടമായിത്തുടങ്ങിയതായും എന്നാല്‍, ഹുദ്ദറാകട്ടെ, കൂടുതല്‍ ദൃഢമായ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിലേയ്ക്കു വളരുകയും ചെയ്തിരുന്നു എന്ന് ധീരേന്ദ്ര കെ. ഝാ രേഖകളുദ്ധരിച്ച് 'ഗോള്‍വല്‍ക്കര്‍ ദ് മിത്ത് ബിഹൈന്‍ഡ് ദ് മാന്‍, ദ് മാന്‍ ബിഹൈന്‍ഡ് ദ് മെഷിന്‍' എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്. ആര്‍.എസ്.എസ്സിന്റേയും ഹെഡ്‌ഗേവാറിന്റേയും കാഴ്ചപ്പാടുകള്‍ സംവാദത്തിലൂടെ രചനാത്മകമായി വികസിപ്പിച്ചെടുക്കാനാകുമെന്ന് കുറച്ചുകൂടി കാലം ഹുദ്ദര്‍ കരുതി. എന്നാല്‍, സുഭാസ് ചന്ദ്രബോസിന് ഒരു കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാനായി ഹെഡ്‌ഗേവാറിനെ നേരിട്ടു കണ്ടതോടെ മാറ്റം എളുപ്പമല്ലെന്ന് ഹുദ്ദറിനു ബോദ്ധ്യമായി.

ബ്രിട്ടനില്‍നിന്നും തിരിച്ചെത്തിയ ഹുദ്ദറിന് ബോംബെയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആവേശകരമായ ഒരു സ്വീകരണം നല്‍കിയിരുന്നു. 'ജനാധിപത്യത്തിനുവേണ്ടിയുള്ള ഇന്ത്യയിലെ പോരാട്ടം സ്‌പെയിനിലെ പോരാട്ടത്തിനു സമാനമാണെന്നും ഫ്രാങ്കോവിനേയും മുസ്സോളിനിയേയും സഹായിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് നമ്മളേയും കീഴ്!പ്പെടുത്തിവെച്ചിരിക്കുന്നതെന്നും സ്‌പെയിനിലേതുപോലെ തൊഴിലാളികളുടേയും കര്‍ഷകരുടേയും മദ്ധ്യവര്‍ഗത്തിന്റേയും ഐക്യം ബ്രിട്ടീഷുകാരെ തോല്‍പ്പിക്കാന്‍ അനിവാര്യമാണെന്നും' അദ്ദേഹം അപ്പോള്‍ പറഞ്ഞു.

1940ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. യഥാര്‍ത്ഥത്തില്‍ ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ്സിന്റെ പരമോന്നത പദവിയിലേക്ക് തന്റെ പിന്‍ഗാമിയായി കണ്ടുവെച്ചയാളായിരുന്നു ഹുദ്ദര്‍. ആ താല്‍പ്പര്യം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഗോള്‍വല്‍ക്കറിനു വഴിയൊരുങ്ങുന്നത് എന്ന് ധീരേന്ദ്ര കെ. ഝാ എഴുതുന്നു. വീണ്ടും ഒരു വ്യാഴവട്ടത്തോളം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി തുടര്‍ന്ന ഹുദ്ദര്‍ 1952ല്‍ പാര്‍ട്ടി വിട്ട് ആത്മീയതയെക്കുറിച്ചും വായനയെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാന്‍ സമയം നീക്കിവെച്ചു. സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമല്ല. 1978ല്‍ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ അദ്ദേഹമെഴുതിയ ഒരു ലേഖനത്തിലാണ് സുഭാസ് ചന്ദ്രബോസിനുവേണ്ടി താന്‍ ഹെഡ്‌ഗേവാറിനെ ചെന്നുകണ്ട കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഹുദ്ദറിന്റെ ജീവിതവും സമരവും രണ്ടു കാര്യങ്ങളാണ് നമ്മോടു പറയുന്നത്. എത്ര ആശയദാര്‍ഢ്യവും അച്ചടക്കവും ഉള്ള സംഘടനയിലായിരുന്നാലും ശരി, ആരുടേയും ലോകവീക്ഷണം കൂടുതല്‍ വികസിതമാകാനാകും. മനുഷ്യസ്വാതന്ത്ര്യത്തിന്റേയും സമദര്‍ശിത്വത്തിന്റേയും ജനാധിപത്യത്തിന്റേയും മൂല്യങ്ങള്‍ അതിസൂക്ഷ്മമായി എല്ലാ മനസ്സുകളിലുമുണ്ട്. യൗവനാരംഭത്തില്‍ ഈ മൂല്യങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍പോലും മനുഷ്യര്‍ തയ്യാറാകും. അത്തരം മനുഷ്യര്‍ എല്ലാ പ്രസ്ഥാനങ്ങളിലുമുണ്ട്. ഇതാണ് രണ്ടാമത്തെ കാര്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com