

ശത്രുവിന്റെ മരുഭൂമിയില്‍ തെമ്മാടിക്കാറ്റ് കലി പൂണ്ട് പര ക്കുകയായി. ഉയര്‍ന്നു പൊങ്ങി മണല്‍ത്തിരകളുടെ ഇടയിലൂടെ തീക്കനല്‍ കണ്ണുകളുള്ള ''ചതിയന്‍'' ജനറല്‍ തന്റെ മുന്നില്‍ നില്‍ക്കുന്ന അടിമയായ രൂപത്തെ നോക്കി. വായുവില്‍ മരുഭൂ സര്‍പ്പത്തിന്റെയും കരിഞ്ഞ മണലിന്റെയും ദുര്‍ഗന്ധം.
ജനറല്‍ ആ രൂപത്തെ അഗാധ യാമത്തില്‍ ജിന്നിനെ ആവാഹിക്കുന്നതുപോലെ അടുപ്പിച്ച് തോളില്‍ കൈവെച്ച് പറഞ്ഞു:
''ചിലന്തി വലകെട്ടി വലകെട്ടി എത്ര തവണ തോറ്റിട്ടുണ്ടായിരിക്കണം ഒന്ന് വിജയിക്കാന്‍? ഒന്നുമില്ലെങ്കിലും എന്തു മനോഹരമായ ഒരു മദിച്ച വൃത്തനിര്‍മ്മിതിയായിരിക്കും അത്. നമ്മുടെ ആരെങ്കിലും മുഖം ആ ചിലന്തിവലയില്‍ പെട്ടുപോയാല്‍, ആ നൂലിന്‍ തുമ്പിലുള്ള അവന്റെ ഒട്ടുന്ന ചാരവല പൊട്ടിച്ചെറിയാന്‍ എത്രമാത്രം കഷ്ടപ്പെടണം? ഒരു ചാരന്‍ തന്റെ അമ്മരാജ്യത്തിനു വേണ്ടി വെണ്ണീറാകുന്നതിനു മുമ്പ് ശത്രുരാജ്യത്തിന്റെ നെഞ്ചിന്‍ കൂട്ടില്‍ തീക്കനല്‍ കോരിയിട്ടിരിക്കണം.''
ജനറലിന്റെ മോട്ടിവേഷന്‍ കണ്ട് ചാരന്‍ തറഞ്ഞു നിന്നു. നീളന്‍ ഷല്‍വാര്‍-കമ്മീസ് അഴിച്ചുവെച്ച് ഒരു നിസ്സഹായതയോടെ ചാരന്‍ വിമൂഖ കഥയിലേക്ക് തിരിഞ്ഞു.
പല രൂപത്തില്‍, പല വേഷങ്ങളില്‍, പല ഭാവങ്ങളില്‍ അവര്‍ എത്താറുണ്ട്. ജനാലകളും വാതിലുകളും അടച്ചു നിഗൂഢ തയില്‍ ഇരുന്നു തലയോട്ടിയിലെ സിംഹാസനത്തില്‍ അശ്രദ്ധയോടെ സ്വയം മസാജ് ചെയ്ത്, കൃത്യമായ സമയത്തിനായി ആ ബ്ലോഗര്‍ ആലങ്കീര്‍ തയ്യാറെടുത്തു.
യഥാര്‍ത്ഥത്തില്‍ ആ എഐ ശാസ്ത്രജ്ഞന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ ശ്വാസ നിശ്വാസങ്ങള്‍ തിര തള്ളുകയായി. നിഗൂഢമായ സെര്‍വര്‍ ഫാമിലെ ഓഫീസ് കസേരയില്‍ ചാരിയിരുന്ന് അയാള്‍ കണ്ണീര്‍ പൊഴിച്ചു, നിരാശ ഭരതരോഗം വന്നു ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു. ആ ഒറ്റക്കയ്യന്‍ നഷ്ടചേതനച്ചിരി ഭൂതമലയിലേക്ക് തുറിച്ചുനോക്കുകയായിരുന്നു.
നെഞ്ചില്‍കൂടിന് കുറുകെ ബാംഗ്ലൂര്‍ മെയ്ഡ് ലെതര്‍ ബാഗും ഇട്ട് ഭൂതമലയില്‍ അയാള്‍ കുടിയേറിയിട്ട് കുറച്ചു മാസങ്ങളായി.
രാജമല്ലികള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമത്തെ ബ്ലോഗര്‍ ആലങ്കീര്‍ പുറംലോകത്ത് പരിചയപ്പെടുത്തി. രാജമല്ലികളാല്‍ ചുറ്റപ്പെട്ട മാസ്മരിക ഗ്രാമം പുതിയ രക്ഷകനിലേക്ക് തുറിച്ചുനോക്കി. രാജമല്ലിയുടെ ചെന്തളിര്‍ നിറം ആ ഗ്രാമമാകെ പൂത്തുലഞ്ഞു. പുതിയനിറനിലാവിനെ നിഷ്‌കളങ്കയായ ഭൂതമല ആലങ്കീറിനെ മകനായി സ്വീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അങ്കണവാടിയില്‍ പഠിക്കാനിറങ്ങിയ ഭൂതമലയിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ആര്‍. എ. പൂക്കുത്തി, ആലങ്കീറിന് വിചിത്രമായൊരു പേര് നല്‍കി: ഭൂതമലയുടെ ഏഴാം തമ്പുരാന്‍! അഥവാ ഗൗരവ്ജി മേനോന്‍!
വേനലില്‍ വറ്റിതുടങ്ങിയ പൂക്കുത്തിയുടെ രാഷ്ട്രീയ കൗശലതയെ മറികടന്ന് ബ്ലോഗര്‍ നിഗൂഢമായ കേരള പവര്‍ പാര്‍ട്ടിയിലേക്ക് ചേക്കേറി. മലനാട്ടിലെ കാറ്റില്‍ പാറിയുലഞ്ഞ സുദീര്‍ഘമായ വെള്ളിമുടി കൈകൊണ്ട് കശക്കിയൊതുക്കി കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ശിഷ്യരോട് പറഞ്ഞു:
''പണ്ടൊക്കെ നാട്ടില്‍ നല്ല നല്ല ചെറുപ്പക്കാരുണ്ടായിരുന്നു... നമ്മുടെ പാര്‍ട്ടിയിലും നല്ല നല്ല ചെറുപ്പക്കാരുണ്ടായിരുന്നു, അവരുടെ പാര്‍ട്ടിയിലും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുന്നിന് പോലും ഒറ്റ ഒരുത്തനെയും കിട്ടുന്നില്ല! എല്ലാവരും ദേശാടനം ചെയ്തു. എങ്ങോട്ടെന്നറിയാതെ ദേശാടനം! ഒടുവില്‍ ആ ഹിന്ദിക്കാരന്‍ പോലും നമ്മുടെ പാര്‍ട്ടി ഉപേക്ഷിച്ചു പോകുന്നു. നിഗൂഢമായ ആ 'കേരള പവര്‍ പാര്‍ട്ടി'യിലേക്ക് അയാളും ചേക്കേറി. നമുക്ക് ഇതൊന്ന് താത്വികമായി അവലോകനം ചെയ്യണം.''
അതുകേട്ട് ചുറ്റും നിന്ന അണികള്‍ നിഗൂഢമായി ചിരിച്ചു. പൂക്കുത്തി വിഭാഗം ആരാധകര്‍ പറഞ്ഞു:
''ആശാന്‍ പറയുന്നത് ആദ്യം പുളിക്കും!''
ഭൂതമല ടൗണിന്റെ നടുവില്‍, അരയാലിന് ചുറ്റും സിമന്റ് പൂശിയ ഒരു തറയുണ്ട്. ജന്‍സികള്‍ പരിത്യജിച്ച അവിടെയിരുന്ന് വായ് നോക്കിയാല്‍, ഭൂതമല ഡെമോക്രാറ്റിക് അധ്യക്ഷന്‍ സെയ്വാര്‍ അലിയുടെ മനസ്സ് കാണാം''ജന്‍സികള്‍ വോട്ട് ചെയ്യാന്‍ വരുമോ? '
ഭൂതമല ഭാരതീയ പാര്‍ട്ടി നേതാവിനു കമ്പം കാരംസ് കളിയോടായിരുന്നു. പാര്‍ട്ടി നേതാവ് ഹരേന്ദ്രന്‍ പലതവണ കാരംസ് കളിക്കിടെ തോറ്റതിന് കലിപൂണ്ട് ഇറങ്ങിപ്പോയിട്ടുണ്ട്. സെയ്വാര്‍ അലിയാകട്ടെ, രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെ തീ കോരിയിടാന്‍ മിടുക്കനായിരുന്നു.
എത്രയൊക്കെ തല്ലുകൂടിയാലും ഒടുവില്‍ ഈ മൂന്ന് പാര്‍ട്ടിക്കാരും ഒന്നാകും. അവരുടെയെല്ലാം ഏറ്റവും വലിയ മോഹം ഒന്നായിരുന്നു, ഭൂതംമലയില്‍ എംഎല്‍എ ആവുക! ആ സ്വപ്ന അവസാനം ഉയര്‍ന്നു പൊങ്ങി വരുന്നതാ ''കൊടി വച്ച കാറും അധികാരവും പണത്തിന്‍ ചിറകുകളും '
രാത്രി ഏഴുമണിക്ക് അങ്ങാടിയിലെ പീടികകള്‍ താഴുമ്പോള്‍, മോഹപദ്ധതികളുമായി അവര്‍ ആലിന്‍ചോട്ടില്‍ ഒത്തുകൂടി. ആകാശത്തിലെ ഉദിച്ചുയര്‍ന്ന ചന്ദ്രനെ തുറിച്ചുനോക്കി, സ്ഥിരം വാച്ചൂരി കയ്യില്‍ ഇടും വീണ്ടും അങ്ങനെ ഊരി കളിക്കുന്ന മാനറിസവുമായി സെയ്വാര്‍ അലി പറഞ്ഞു:
''നമ്മളില്‍ ആര് എംഎല്‍എ ആയാലും കുഴപ്പമില്ല. നമുക്ക് ചെമ്പുണ്ടാക്കണം.''
പെട്ടെന്ന് കുനിഞ്ഞ് മൊബൈലിന്റെ വെളിച്ചത്തിരുന്ന് ആചാര്യന്‍ പൂക്കുത്തി ചെവിയില്‍ ഒരു ബീഡി തിരുകി, നെറ്റി പലവട്ടം ചുളിച്ച് ആകാംക്ഷയോടെ ചോദിച്ചു:
''എന്താ പറഞ്ഞേ? ആ പറഞ്ഞത് ഒന്നുകൂടി പറയുമോ?''
''മാര്‍ഗ്ഗദര്‍ശി'' എന്ന പേരുള്ള സെയ്വാര്‍ അലി കുറച്ചു സമയമെടുത്തു ഹരീന്ദ്രന്റെ മുഖത്തുകൂടി നോക്കി മടിച്ചു മടിച്ച് പറഞ്ഞു:
''തുട്ട് ഉണ്ടാക്കണം, എന്നാലേ വരുന്ന ഇലക്ഷനും ജീവിതത്തിലും വിജയിക്കാന്‍ പറ്റുള്ളൂ.''
അവരുടെ ഉള്ളില്‍ ഒരുപാട് മോഹങ്ങള്‍ ഇരമ്പിക്കയറുകയായിരുന്നു.
രാജമല്ലികള്‍ പൂത്തെഴുന്നേല്‍ക്കുന്ന സംഭവബഹുലമായ ഭൂതം മല ആഗോള ടൂറിസം ഭൂപടത്തില്‍ മേഞ്ഞുനടക്കുന്നത് അവര്‍ സ്വപ്നം കണ്ടു.
മൂന്നാറിനേക്കാള്‍ തണുപ്പുള്ള, പാല്‍വെള്ളച്ചാട്ടങ്ങളുള്ള ആ മനോഹരമായ 'മേഘങ്ങള്‍കറുത്ത് പരന്നു ഒഴുകുന്ന ഭൂതം മല'യെ അവര്‍ ഓരോരുത്തരും മനസ്സില്‍ ആവാഹിച്ചു.
ഹോട്ടലിലെ മുട്ടന്‍ ചായപ്പാനി തിളച്ചു മറിഞ്ഞു പൊങ്ങിക്കൊണ്ടിരുന്നു. രണ്ടറക്ക് പാല്‍ചായ കുടിച്ച് മാര്‍ഗ്ഗദര്‍ശി പാര്‍ട്ടി പത്രം കക്ഷത്തു തിരുകി സെയ്വാര്‍ അലി തന്റെ സ്ഥിരം മാനറിസം പുറത്തെടുത്തു. നാട്ടുകാരോട് ആ പ്രവചനം നടത്തി.
പൂളക്കറിയും പൊറോട്ടയും തിന്നുകൊണ്ടിരുന്ന ഏഷണിക്കാര്‍ മാര്‍ഗ്ഗദര്‍ശിയെ മക്കാറാക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഹോട്ടലുടമ ഉണ്ണിയേട്ടന്‍ നല്‍കിയ 'വിത്തൗട്ട്' ചായ മൂന്നു ഇറക്കു കുടിച്ച്, അയാള്‍ ഇടംകൈ കൊണ്ട് പോക്കറ്റില്‍ നിന്ന് ഒരു കടലാസെടുത്തു. പുതിയൊരു ജെല്‍ പേന കൊണ്ട് അതില്‍ എഴുതിയ അക്കങ്ങള്‍ എല്ലാവരെയും സ്തബ്ധരാക്കി:
* ഭൂതം മല ഡെമോക്രാറ്റിക്: 80
* ഭൂതം മല കമ്മ്യൂണിസ്റ്റ്: 57
* ഭൂതം മല ഭാരതീയ പാര്‍ട്ടി: 3
* കേരള പവര്‍ പാര്‍ട്ടി: 0
ആ പ്രവചന ചിത്രം നിഗൂഢമായ ഡാറ്റാ സെര്‍വര്‍ ഫാമുകളിലേക്ക് പോയി. മേഘശബ്ദങ്ങള്‍ മുഖരിതമായ രൗദ്രമായ രണ്ടാം ശനി വന്നു. ഭൂതം മല ഉള്‍പ്പെടെ 139 മണ്ഡലങ്ങളുടെയും വോട്ടര്‍മാരുടെയും മോഹങ്ങളും ചിന്തകളും മൊബൈല്‍ അല്‍ഗോരിതങ്ങള്‍ വിഴുങ്ങി! അവരുടെ എല്ലാം ബോധ സത്തയായ ഭൂതം മലയില്‍ അന്നാദ്യമായി കൊടുങ്കാറ്റ് വന്നു. ഇടവഴികളും നാട്ടുവഴികളും വീടുകളും മാമ്പഴത്തോട്ടങ്ങളും രാജമല്ലി പൂക്കളും ആ കാറ്റില്‍ നിലതെറ്റി ദുഃഖം പൂത്തുലഞ്ഞു!
അങ്ങനെ ഒരു കാറ്റ് വരുമെന്ന് ആര്‍ച്ച അറിഞ്ഞിരുന്നില്ല, ഒട്ടും കണക്കു കൂട്ടിയിരുന്നതുമില്ല. കമ്മ്യൂണിസ്റ്റ് ആചാര്യന്റെ വീട്ടിലെ കടുംമഞ്ഞ പൂശിയ ഭീമാകാരമായ ഗേറ്റ് ഉന്തി അടച്ചാണ് ആ ശനിയാഴ്ച മകള്‍ ആര്‍ച്ച 40 കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലേക്ക് ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ പോയത്.
ആര്‍ച്ച രാവിലെ ഇറങ്ങി പോകുമ്പോള്‍ അച്ഛനോടും അമ്മയോടും സ്ഥിരം ''റ്റാറ്റാ ' പറയാറുണ്ട്. പകരം അവര്‍ കൈവീശാറുമുണ്ട്. കുന്നില്‍ ചരുവകളില്‍ കൊടുങ്കാറ്റ് ആഞ്ഞുവീശുന്നുണ്ട്. പൂക്കുത്തി ആര്‍ച്ചയെയും, ദിവസവും പോകാറുള്ള അവസാന ട്രിപ്പ് ജീപ്പ് സംഘത്തെയും വിളിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. പൂക്കുത്തി ഭയത്തോടെ അവള്‍ നടന്ന വഴിയിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
മരം പെയ്യുന്ന ഇത്രയും നിഗൂഢമായ ഒരു അന്തരീക്ഷം എന്തിനുവേണ്ടിയാണ് ഭൂതം മലക്കായി കരുതി വച്ചത്?
ഊഹാപോഹങ്ങള്‍ക്കിടെ വെള്ളയും വെള്ളയും ധരിച്ചു അതിരാവിലെ തന്നെ ബൂത്തില്‍ എത്തിയ വോട്ടര്‍മാര്‍ പറഞ്ഞു:
''തീവ്രത അളക്കാന്‍ പറ്റാത്ത എന്തെല്ലാം ഈ ഭൂമിയില്‍ സംഭവിക്കുന്നു. എല്ലാം ഈശ്വരന്റെ ഓരോ ലീലാവിലാസങ്ങള്‍ അല്ലേ?''
കൊടുങ്കാറ്റ് അന്ന് വന്നപ്പോള്‍ എങ്ങനെ വന്നെന്നോ പോയെന്നോ എനിക്കറിയില്ല. എനിക്കൊന്നും ഓര്‍മ്മയില്ല. ഞാന്‍ ആ ആര്‍വാണിയുടെ അടുക്കള പുരയിലായിരുന്നു ആ നിമിഷം'' ദീര്‍ഘശ്വാസത്തോടെ തന്റെ ചെവിക്ക് പരമാനന്ദരസം നല്‍കിയ ആളെ ആചാര്യന്‍ പൂക്കുത്തി തിരിഞ്ഞു നോക്കി. ക്യു വില്‍ തൊട്ട് പിറകെ നിന്ന കൂട്ടുകാരന്‍ കുര്യന്റെ 27 കാരന്‍ മകന്‍ ദാവീദ് ഇത്രയും വലുതായി എന്ന് അയാള്‍ അറിഞ്ഞത് അപ്പോള്‍ മാത്രമാണ്.
ദാവീദും ആചാര്യനും പരസ്പരം മുഖം കൊടുക്കാതെ ഒത്തു ഒളിച്ചു കളിക്കുന്നതിനിടയില്‍ വോട്ട് ഇടാന്‍ ആചാര്യന്റെ ഊഴം വന്നു.
അയാളുടെ പോക്കറ്റിലെ പുതുപുത്തന്‍ മൊബൈല്‍ ഫോണില്‍ നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടേയിരുന്നു. അല്ലെങ്കില്‍ എത്ര നേരമായി വന്നുകൊണ്ടിരിക്കുകയായിരുന്നു. ശല്യം ചെയ്തുകൊണ്ടിരുന്ന ആ മെസ്സേജ് ഇടംകയ്യാല്‍ തന്നെ ഞെക്കി, തുറന്ന് ആചാര്യന്‍ വായിച്ചു.
ഭയം കാഴ്ചകള്‍!
ഒരിക്കലും മറക്കാനാകില്ല. പത്ത് കൊല്ലം മുമ്പ് നടന്ന പാര്‍ട്ടി ഫണ്ട് തിരുമറിയുടെ യഥാര്‍ത്ഥ രേഖകള്‍ കണ്‍മുന്നില്‍ മിന്നി! ഫോട്ടോ ഫ്‌ലാഷ് വീണുകൊണ്ടിരുന്നു! ചെയ്ത കൊടുംപാപങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ വീഡിയോ ക്ലിപ്പുകള്‍ ആചാര്യനെ ദുഃഖത്തിലാഴ്ത്തി ശ്മശാന മൂകത യില്‍ ആക്കുന്നു.
അയാളുടെ ഇന്നേവരെയുള്ള ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത ബ്ലാക്ക്മെയിലിന് വഴങ്ങേണ്ടി വന്നു. ഭൂതം മലയില്‍ ബൂത്തില്‍ ത്രില്ലടിച്ചു ക്യൂവില്‍ നിന്ന ഓരോ വോട്ടറും ഇതേ നിസ്സഹായതയോടെ ''നെറ''വയറോടെ നിഗൂഢമായ കേരള പവര്‍ പാര്‍ട്ടിക്ക് വോട്ട് മാറ്റി ചെയ്യേണ്ടി വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates