

ഓൾഡൻബർഗ്: 85 രോഗികളെ മയക്കുമരുന്ന് കുത്തിവെച്ച് കൊന്ന കേസില്‍ നേഴ്‌സ് നീല്‍സ് ഹോഗെല്ലിന് ജീവപര്യന്തം വധശിക്ഷ. മനസിലാക്കാന്‍ പോലും സാധിക്കാത്തതാണ് ഹോഗെല്ലിന്റെ പ്രവര്‍ത്തിയെന്ന് ജഡ്ജി സെബാസ്റ്റ്യന്‍ ബുഹെര്‍മാന്‍ പറഞ്ഞു.2000 ത്തിനും 2005 നും ഇടയിലാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്. ജര്‍മ്മനിയിലെ രണ്ട് ആശുപത്രികളിലായാണ് ഇക്കാലയളവിനിടയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്.
തീവ്രപരിചരണ വിഭാഗത്തിലെ രോഗികളെ രഹസ്യമായി മയക്കുമരുന്ന് കുത്തിവെച്ച് കൊല്ലുകയായിരുന്നു. 2005-ൽ രോഗിയിൽ ഹോഗെൽ മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമിക്കുന്നത് ഒരു വനിതാ നഴ്‌സ് കണ്ടെത്തുകയും തുടർന്ന് അറസ്റ്റുചെയ്യുകയുമായിരുന്നു. രോഗികളെ കൊന്ന കേസിൽ ജീവപര്യന്തം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹോഗെൽ 10 വർഷത്തിനടുത്ത് ശിക്ഷ അനുഭവിച്ചുകഴിഞ്ഞു.
ഹോഗെല്‍ 200ഓളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പ് പോസ്റ്റുമോര്‍ട്ടം നടത്താത്തതിനാല്‍ ഇവയില്‍ പലതും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിധിപറയുന്ന ദിവസം മരിച്ചവരുടെ കുടുംബാംഗങ്ങളോട് തന്റെ ക്രൂരതയ്ക്ക് ഹോഗെല്‍ മാപ്പ് ചോദിച്ചു.
"രോഗികളെ കൊല്ലുകമാത്രമായിരുന്നില്ല ഹോഗെലിന്റെ ലക്ഷ്യം. മരണത്തിനുമുമ്പ് അവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമവും ഇയാൾ നടത്തുമായിരുന്നു. ഇപ്രകാരം ചെയ്യുമ്പോൾ ഹോഗെൽ സന്തോഷമനുഭവിച്ചിരുന്നു. എന്നാൽ, കുറച്ചുദിവസത്തേക്കുമാത്രമാണ് ഈ സന്തോഷം നിലനിൽക്കുക. അപ്പോഴേക്കും ഇയാൾ മറ്റൊരു ഇരയെ കണ്ടെത്തിയിരിക്കും", ഹോഗെലിനെ പരിശോധിച്ച മനഃശാസ്ത്രവിദഗ്ധന്റെ റിപ്പോർട്ട് ഇങ്ങനെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates