

യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന് നാറ്റോ. 'ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്, യൂറോ-അറ്റ്‌ലാന്റിക് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്,' നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.
നാറ്റോ സംഘടന എന്ന നിലയില്‍ നിലവില്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നില്ല. പക്ഷേ ചില അംഗ രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. യുക്രൈനെ പിന്തുണച്ച് സൈനിക നടപടിക്ക് നാറ്റോ തയ്യാറാകില്ല. അതേസമയം, അംഗ രാജ്യങ്ങള്‍ യുക്രൈനെ സഹായിക്കും.
ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണ് നാറ്റോ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.
റഷ്യന്‍ കടന്നു കയറ്റം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഒരുമിച്ചു നില്‍ക്കുക എന്നതാണെന്ന് എസ്‌തോണിയന്‍ പ്രധാനമന്ത്രി കാജാ കല്ലാസ് ട്വിറ്ററിലൂടെ പറഞ്ഞു. റഷ്യയുടെ കടന്നു കയറ്റം നാറ്റോ സഖ്യരാജ്യങ്ങള്‍ക്കും ലോകത്തിന് തന്നയും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
മരണ സംഖ്യ നൂറിലേറെ
അതേസമയം, റഷ്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. അമ്പത് റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ അവകാശപ്പെടുന്നു. യുക്രൈന്റെ 40 സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. പത്തു സാധാരണക്കാരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രിമിയ, ബെലാറസ് എന്നീ മേഖലകളില്‍ നിന്നും കരിങ്കടല്‍ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായി. കാര്‍ഖിവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യന്‍ മിസൈലാക്രമണം ഉണ്ടായി.
വ്യോമാക്രമണത്തില്‍ കാര്‍ഖിവിലെ അപ്പാര്‍ട്ട്മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പില്‍, നിക്കോളേവ്, ക്രാമാറ്റോര്‍സ്‌ക്, ഖെര്‍സോന്‍ വിമാനത്താവളങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. കാര്‍ഖിവിലെ മിലിറ്ററി എയര്‍പോര്‍ട്ടിനും മിസൈലാക്രമണത്തില്‍ കനത്ത നാശം നേരിട്ടു. ഇവാനോ-ഫ്രാങ്കിവ്സ്‌ക് വിമാനത്താവളത്തിലും റഷ്യന്‍ മിസൈല്‍ പതിച്ചു.
യുക്രൈന്റെ കിഴക്കന്‍ മേഖലകളിലെ രണ്ടു പ്രദേശങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രൈന്‍ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാന്‍സ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates