

സോൾ: യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെ വിഷയത്തിൽ ആദ്യ ഔദ്യോഗിക പ്രതികരണവുമായി ഉത്തര കൊറിയ. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് കാരണക്കാർ അമേരിക്കയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. റഷ്യക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് ഉത്തര കൊറിയൻ പ്രതികരണം.
‘യുക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം കിടക്കുന്നതു യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്’– ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. യുക്രൈൻ പിടിച്ചടക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിനു നിർദേശം നൽകിയതിനെ ലോകമാകെ വിമർശിക്കുമ്പോഴാണ് അനുകൂല നിലപാടുമായി ഉത്തരകൊറിയയിലെ കിം ജോങ് ഉൻ ഭരണകൂടം രംഗത്തെത്തിയത്.
സുരക്ഷയ്ക്കായി റഷ്യയ്ക്കു ന്യായമായ നടപടികളെടുക്കാമെന്നും ഉത്തര കൊറിയ വ്യക്തമാക്കുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു വിഷയത്തിൽ സ്വീകരിച്ചത്.
പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, യുദ്ധത്തിൽ നിന്നു പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്തു നിന്നു വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates