

മോസ്‌കോ: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സൈനിക നേതൃത്വത്തിന് റഷന്‍ പ്രസിഡന്റ് വ്ളാദിമീർ പുടിൻ നല്‍കിയ നിര്‍ദേശം യുക്രൈനെ ചര്‍ച്ചയ്ക്കു സന്നദ്ധമാക്കാനുള്ള സമ്മര്‍ദ തന്ത്രമാണെന്നാണ് ്പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് യുക്രൈന്‍ അറിയിച്ചത്, പുടിന്റെ ഈ ഭീഷണി മൂലമാണെന്നും അവര്‍ കരുതുന്നു. എങ്കിലും കേവലം സമ്മര്‍ദ തന്ത്രം എന്നു പൂര്‍ണമായും തള്ളിക്കളയാനാവില്ല, പുടിന്റെ ആണവ ഭീഷണിയെ എന്നു കരുതുന്നവരുമുണ്ട്. പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും അതീതനായാണ് പുടിന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പുടിന്റെ ആണവ യുദ്ധ ഭീഷണി ലോകത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്നതിനു പ്രധാന കാരണം റഷ്യ കൂട്ടിവച്ചിരിക്കുന്ന വലിയ ആണവായുധ ശേഖരം തന്നെ. ഫെഡറേഷന്‍ ഒഫ് അമേരിക്കന്‍ സയിന്റിസ്റ്റിന്റെ കണക്ക് അനുസരിച്ച് റഷ്യയുടെ പക്കല്‍ 5977 ആണവായുധങ്ങളുണ്ട്. ലോകത്ത് മറ്റേതൊരു രാജ്യത്തും ഉള്ളതിനേക്കാള്‍ കൂടുതലാണിത്.
ഫെഡറേഷന്റെ കണക്കില്‍ യുഎസിന്റെ പക്കല്‍ ഉള്ളത് 5428 ആണവായുധങ്ങളാണ്. ഈ രണ്ടു രാജ്യങ്ങളുടെയും അടുത്തെങ്ങും എത്താത്ത വിധം ശുഷ്‌കമാണ് ശേഷിച്ച രാജ്യങ്ങളുടെ ആണവായുധ ശേഷി. ചൈനയുടെ പക്കല്‍ 350ഉം ഫ്രാന്‍സിന്റെ കൈവശം 290ഉം ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
ബ്രിട്ടനാണ് പട്ടികയില്‍ അടുത്തത്. അവരുടെ പക്കില്‍ 225 ആണവ ആയുധങ്ങളാണുള്ളത്. ഇതിനു പിന്നില്‍ പാകിസ്ഥാന്‍-165. ഇന്ത്യയുടെ പക്കില്‍ 160 ആണവ ആയുധങ്ങളുണ്ടെന്നാണ് ഫെഡറേഷന്‍ കണക്കുകുട്ടുന്നത്. ഇസ്രയേലിന്റെ പക്കല്‍ 90ഉം നോര്‍ത്ത് കൊറിയയുടെ പക്കില്‍ 20 ആണവ ആയുധങ്ങളണ്ടെന്നാണ് കണക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates