കീവ്: റഷ്യ ശക്തമായ ആക്രമണം തുടരുന്നതിനിടെ, യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി. ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോൺസണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സെലൻസ്‌കി ഇക്കാര്യം അറിയിച്ചത്.
റഷ്യൻ ആക്രമണത്തെ ചെറുക്കുന്ന സെലൻസ്‌കിയുടെ നേൃത്വപാടവത്തെ ജോൺസൺ പ്രകീർത്തിച്ചു. യുദ്ധത്തിൽ യുക്രൈനു വേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായി യുകെ സർക്കാരിന്റെ വക്താവ് അറിയിച്ചു.
അതിനിടെ റഷ്യ– യുക്രൈൻ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ബെലാറൂസിൽ എത്തി. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചർച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ വച്ചാണ് ചർച്ച.
ബെലാറൂസ് തലസ്ഥാനമായ മിൻസ്കിൽ വച്ച് ചർച്ച ചെയ്യാമെന്നായിരുന്നു റഷ്യൻ നിർദേശം. എന്നാൽ, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാൽ അവിടെ ചർച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പറഞ്ഞത്. തുർക്കിയിലോ അസർബൈജാനിലോ ചർച്ചയാകാമെന്നായിരുന്നു നിലപാട്.
ചെർണോബിൽ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബലാറസിന്റെ ഈ അതിർത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെൻസ്‌കിയും ബെലാറൂസ് രാഷ്ട്രത്തലവൻ അലക്സാണ്ടർ ലുകഷെങ്കോയും ഫോണിൽ സംസാരിച്ചു. പിന്നാലെ സെലെൻസ്കി ബെലാറൂസിൽ വച്ചുള്ള ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ