ഡെൽറ്റയെയും മറികടന്ന് ഒമൈക്രോൺ പടരുന്നു; ഒരാഴ്ചയ്ക്കിടെ 1.5 കോടി പേർക്ക് കോവിഡ്; 55 ശതമാനം വർധനയെന്ന്‌ ലോകാരോ​ഗ്യസംഘടന

തീവ്രവ്യാപനശേഷിയുള്ള ഒമൈക്രോൺ വകഭേദമാണ്‌ ‘കോവിഡ്‌ സുനാമി’ക്ക്‌ കാരണമെന്നും റിപ്പോർട്ടിലുണ്ട്‌
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ: കോവിഡിന്റെ ഡെൽറ്റ വകഭേദത്തെയും മറികടന്ന് ലോകത്ത് ഒമൈക്രോൺ വ്യാപിക്കുന്നതായി ലോകാരോ​ഗ്യസംഘടന. ജനുവരി മൂന്നുമുതൽ ഒമ്പതു വരെയുള്ള ഒരാഴ്ച ലോകത്ത്‌ 1.5 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രതിവാര കോവിഡ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിവാര രോഗ നിരക്കും മുൻ ആഴ്ചയേക്കാൾ 55 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  നിലവിൽ ലോകത്തെ കോവിഡ്‌ ബാധിതരിൽ 59 ശതമാനം പേരിലും ഒമൈക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌.  തീവ്രവ്യാപനശേഷിയുള്ള ഒമൈക്രോൺ വകഭേദമാണ്‌ ‘കോവിഡ്‌ സുനാമി’ക്ക്‌ കാരണമെന്നും റിപ്പോർട്ടിലുണ്ട്‌. 

രോ​ഗവ്യാപനത്തിൽ തെക്കുകിഴക്ക്‌ ഏഷ്യയിൽ വൻ കുതിപ്പ്

തെക്കുകിഴക്ക്‌ ഏഷ്യയിലാണ്‌ രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായത്.  400 ശതമാനമാണ് വർധന. ഇന്ത്യ, തിമോർ ലെസ്റ്റ്‌, തായ്‌ലൻഡ്‌, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിലാണ്‌ ഏറ്റവും കൂടുതൽ വർധനയുണ്ടായത്‌. ബ്രിട്ടനിലും അമേരിക്കയിലും ഒമൈക്രോൺ വ്യാപനം ഉച്ചസ്ഥായിയിലെത്തിയെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. 

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കോവിഡ്‌ രോഗികളിൽ 78 ശതമാനമാണ്‌ വർധന. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്‌– 46.10 ലക്ഷം. രോ​ഗബാധിതരുടെ എണ്ണം മുൻ ആഴ്‌ചയേക്കാൾ 73 ശതമാനം വർധിച്ചിട്ടുണ്ട്. യൂറോപ്പിൽ പുതിയ രോഗികളുടെ എണ്ണത്തിൽ 31 ശതമാനം വർധനയുണ്ടായി.  മഹാമാരിയുടെ ഗതി ഏത്‌ വിധമായിരിക്കുമെന്ന്‌ പ്രവചിക്കാനാകാത്ത സ്ഥിതിയാണ്‌. ഒമൈക്രോൺ വാക്‌സിനെ അതിജീവിക്കുമെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട്‌ പറയുന്നു. 

ജപ്പാനിൽ 
10,000 കടന്ന്‌ 
രോഗികൾ

നാലു മാസത്തിനുശേഷം ജപ്പാനിൽ കോവിഡ്‌ രോഗികളുടെ എണ്ണം 10,000 കടന്നു. ടോക്യോയിൽമാത്രം 2198 രോഗികളാണുള്ളത്. കഴിഞ്ഞദിവസം ഇത് 962 മാത്രമായിരുന്നു. സെപ്തംബർ നാലിനുശേഷം ആദ്യമായാണ്‌ നഗരത്തിൽ ഒറ്റ ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000 കടക്കുന്നത്‌. രോഗം സ്ഥിരീകരിച്ചവരിൽ പകുതിയും പൂർണ വാക്‌സിൻ സ്വീകരിച്ചവരാണ്‌.റഷ്യയിൽ പ്രതിദിന കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറു മടങ്ങായി ഉയരാൻ സാധ്യതയെന്ന്‌ രാജ്യത്തെ പൊതുജനാരോഗ്യ ഏജൻസി മേധാവി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com