ശ്രീലങ്കന്‍ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റു; പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ

ലങ്കയുടെ എട്ടാമത് പ്രസിഡന്റാണ് 73 കാരനായ റെനില്‍ വിക്രമസിംഗെ
വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു/ എഎന്‍ഐ
വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു/ എഎന്‍ഐ

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണ് വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലങ്കയുടെ എട്ടാമത് പ്രസിഡന്റാണ് 73 കാരനായ റെനില്‍ വിക്രമസിംഗെ. 

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ നാടുവിട്ടതിനെത്തുടര്‍ന്ന് റെനില്‍ വിക്രമസിംഗെ താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് റെനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റ് പദത്തിലേറിയത്. 

225 അംഗ പാര്‍ലമെന്റില്‍ വിക്രമസിംഗെ 134 വോട്ടു നേടി. പ്രതിപക്ഷത്തെ ഡള്ളാസ് അളഹപ്പെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ നേതാവു കൂടിയാണ് റെനില്‍ വിക്രമസിംഗെ. ജനകീയ വോട്ടെടുപ്പിലൂടെ വിജയിച്ച ഗോതബായ രജപക്‌സെയുടെ ശേഷിക്കുന്ന കാലയളവായ, 2024 നവംബര്‍ വരെയാണ് വിക്രമസിംഗെയ്ക്ക് കാലാവധിയുള്ളത്. 

യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ ഏക അംഗമാണ് റെനില്‍ വിക്രമസിംഗെ. സ്ഥാനമൊഴിഞ്ഞ രജപക്‌സെയുടെ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് റെനില്‍ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞതെല്ലാം മറക്കണമെന്നും, പുതിയ ഭാവിയിലേക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും റെനില്‍ ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. 25 അംഗ സര്‍ക്കാര്‍ റെനില്‍ വിക്രമസിംഗെ ഉടന്‍ തന്നെ രൂപീകരിച്ചേക്കുമെന്നാണ് സൂചന. 

താറുമാറായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, ഭക്ഷ്യസാധനങ്ങളും, ഇന്ധന-മരുന്ന് വിതരണം ക്രമപ്പെടുത്തുക തുടങ്ങിയവയാണ് റെനില്‍ വിക്രമസിംഗെ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. രാജ്യം തോറ്റുവെന്നാണ് റെനിലിന്റെ വിജയത്തോട് പ്രക്ഷോഭകര്‍ പ്രതികരിച്ചത്. റെനില്‍ വിക്രംസിംഗെ ഉള്‍പ്പെടുന്ന രജപക്‌സെ ഭരണകൂടം ഉണ്ടാക്കിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ ജനകീയ പ്രക്ഷോഭം തുടരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com