കീവ്: 'യുക്രൈൻ ജനത ഞങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇവിടെ എത്തിയപ്പോൾ എതിരേറ്റത് ഫസിസ്റ്റുകളെന്ന വിളിയും. ഞങ്ങൾ എല്ലാ നഗരങ്ങളിലും ബോംബ് ചെയ്യുന്നു, സാധാരണക്കാരെയും ലക്ഷ്യമിടുന്നു’, യുഎൻ പൊതുസഭയിൽ ചർച്ചയായി റഷ്യൻ സൈനികന്റെ സന്ദേശം. യുക്രൈൻ പ്രതിനിധിയായ സെർജി ക്യിസ്ലിറ്റ്സ്യ ആണ് റഷ്യൻ സൈനികന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ ഉയർത്തിക്കാട്ടിയത്.
യുക്രൈനിൽ കൊല്ലപ്പെട്ട ഒരു റഷ്യൻ സൈനികൻ മരണത്തിനു മുൻപ് ജന്മനാട്ടിലുള്ള മാതാവിന് അയച്ച സന്ദേശമാണ് സ്ക്രീൻഷോട്ടിലുള്ളതെന്ന് സെർജി അവകാശപ്പെടുന്നു. സന്ദേശങ്ങളുടെ പൂർണരൂപം അദ്ദേഹം സഭയിൽ വായിച്ചു. ഞാൻ പരിഭ്രാന്തിയിലാണ്. ഇവിടെ കനത്ത പോരാട്ടമാണ് നടക്കുന്നത്. യുക്രെയ്ൻ ജനത തങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇവിടെയെത്തിയപ്പോൾ കടുത്ത എതിർപ്പും ഫാഷിസ്റ്റെന്നുള്ള ജനങ്ങളുടെ വിളിയുമാണ് എതിരേറ്റത്, അമ്മയ്ക്ക് അയച്ച സൈനികന്റെ സന്ദേശം ഇങ്ങനെയാണ്.
റഷ്യൻ സേനയെ അവർ പൂക്കൾ കൊണ്ടു സ്വീകരിക്കുമെന്നുള്ള തെറ്റിദ്ധാരണ
യുക്രെയ്നിലെ ജനങ്ങളെ സർക്കാർ തടങ്കല്ലിൽ വച്ചിരിക്കുകയാണ്. ഇവരെ മോചിപ്പിക്കാനായി എത്തുന്ന റഷ്യൻ സേനയെ അവർ പൂക്കൾ കൊണ്ടു സ്വീകരിക്കുമെന്നുമുള്ള തെറ്റിദ്ധാരണ റഷ്യ അവരുടെ സൈനികർക്കു നൽകിയെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം ട്വീറ്റിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടൊപ്പം വായിക്കാവുന്ന ചാറ്റ് സ്ക്രീൻഷോട്ടുകളാണ് യുക്രൈൻ പ്രതിനിധി യുഎൻ പൊതുസഭയിൽ ഉയർത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ