'ബോംബിടാന്‍ റഷ്യയ്ക്ക് പച്ചക്കൊടി കാണിക്കുന്നതിന് തുല്യം'; നാറ്റോയ്‌ക്കെതിരെ സെലന്‍സ്‌കി

റഷ്യന്‍ വ്യോമാക്രമണം തടയാന്‍ യുക്രൈന്‍ ആകാശപരിധി സംരക്ഷിക്കണമെന്ന ആവശ്യം നാറ്റോ തള്ളിക്കളഞ്ഞു
സെലന്‍സ്‌കി /ഫയല്‍ ചിത്രം
സെലന്‍സ്‌കി /ഫയല്‍ ചിത്രം


കീവ്: നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുക്രൈന് മേല്‍ നോ ഫ്ലൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് സെലന്‍സ്‌കിയുടെ വിമര്‍ശനത്തിന് കാരണം. 

യുക്രൈന്റെ ആവശ്യം അംഗീകരിക്കാത്ത നാറ്റോ നടപടി, യുക്രൈന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബിടാന്‍ റഷ്യയ്ക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കുന്നതിന് തുല്യമാണെന്ന് സെലന്‍സ്‌കി ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു. 

നാറ്റോ ഉച്ചകോടി, ദുര്‍ബലമായ സമ്മേളനമാണെന്നും, ഉച്ചകോടി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഒന്നാമത്തെ ലക്ഷ്യമായി കണക്കാക്കുന്നില്ലെന്ന് വ്യക്തമായെന്നും സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.

റഷ്യന്‍ വ്യോമാക്രമണം തടയാന്‍ യുക്രൈന്‍ ആകാശപരിധി സംരക്ഷിക്കണമെന്ന ആവശ്യം വെള്ളിയാഴ്ചയും നാറ്റോ തള്ളിക്കളഞ്ഞു. കിഴക്കന്‍ യൂറോപ്പിനെയാകെ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നാറ്റോ വ്യക്തമാക്കിയത്. 

നാറ്റോ അംഗരാജ്യങ്ങളുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തങ്ങളുടേത് പ്രതിരോധാത്മക സഖ്യമാണ്. 

ആരുമായും സംഘര്‍ഷത്തിന് താല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ ഇങ്ങോട്ട് സംഘര്‍ഷത്തിന് വന്നാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com