മുന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റിട്ട് കേസെടുത്തത് അഞ്ചാംദിവസം; ഇമ്രാനെ ആക്രമിച്ചതില്‍ ഒടുവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനോട് പാകിസ്ഥാന്‍ സുപ്രീംകോടതി തിങ്കളാഴ്ച ഇത്തരവിട്ടിരുന്നു
ഇമ്രാന്‍ ഖാന് വെടിയേറ്റതില്‍ പിടിഐ നടത്തിയ പ്രതിഷേധത്തില്‍ നിന്ന്/എഫ്പി
ഇമ്രാന്‍ ഖാന് വെടിയേറ്റതില്‍ പിടിഐ നടത്തിയ പ്രതിഷേധത്തില്‍ നിന്ന്/എഫ്പി
Updated on
1 min read

ഇസ്ലാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ വധശ്രമം നടന്നതില്‍ 5 ദിവസങ്ങള്‍ക്ക് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പ്രവിശ്യ പൊലീസ്. കസ്റ്റഡിയിലുള്ള നവീദ് മുഹമ്മദ് ബഷീറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനോട് പാകിസ്ഥാന്‍ സുപ്രീംകോടതി തിങ്കളാഴ്ച ഇത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

തനിക്കെതിരെ നടന്ന വധശ്രമത്തിന് പിന്നില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും മന്ത്രി റാണാ സനായുള്ളയും മേജര്‍ ജനറല്‍ ഫൈസല്‍ നസീറുമാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇവരുടെ പേരുകള്‍ എഫ്‌ഐആറില്‍ ഇല്ല. 

എഫ്‌ഐആറിന് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍ തെഹരിഖെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി പറഞ്ഞു. 
പിടിഐയ്ക്ക് സ്വാധീനമുള്ള പഞ്ചാബ് പ്രവിശ്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് കാലതാമസം വരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായ തനിക്കെതിരായ ആക്രമണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അത്ഭുതപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. 

ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തിയാണ് ബഷീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് പഞ്ചാബ് പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവ സ്ഥലത്ത് നിന്ന് ഉടന്‍തന്നെ ബഷീറിനെ അറസ്റ്റ് ചെയ്തിരുന്നെന്നും പഞ്ചാബ് പൊലീസ് പറയുന്നു. 

താന്‍ ഇമ്രാന്‍ ഖാനെ കൊല്ലാന്‍ തന്നെ വന്നതാണെന്ന് നവീദ് മുഹമ്മദ് ബഷീര്‍ പറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇമ്രാന്‍ ഖാന്‍ മതനിന്ദ നടത്തുകയാണെന്നും അതിനാല്‍ ഖാന്‍ കൊല്ലപ്പെടേണ്ടയാളാണ് എന്നുമാണ് നവീദ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com