ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം പൊതുവേദിയില്‍ എത്തിയത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ ആണെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി. മിസൈല്‍ പരീക്ഷണ വേളയില്‍ കിമ്മിനൊപ്പം മകള്‍ എത്തിയത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ വഴിതെളിച്ചിരുന്നു.
ഉത്തര കൊറിയയില്‍ വികസിപ്പിച്ച ഏറ്റവും ശക്തമായ ഭൂഖണ്ഡാന്തര മിസൈല്‍ 'ഹൗസങ്-17' ന്റെ പരീക്ഷണം കിം ജോങ് ഉന്‍ ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം വീക്ഷിച്ചെന്ന് ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ശനിയാഴ്ച ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മകളുടെ കൈപിടിച്ച് കിം നടന്നു വരുന്ന ചിത്രങ്ങളാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. ഭരണാധികാരികളുടെ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കുന്ന ഉത്തര കൊറിയന്‍ രീതിയ്ക്ക് വിപരീതമായി നടന്ന സംഭവം വലിയ ചര്‍ച്ചയായി.
കിം ജോങ് ഉന്നിനൊപ്പം എത്തിയത് രണ്ടാമത്തെ കളായ ജു എ യൂ സാങ് ബും ആണെന്ന് ദക്ഷിണ കൊറിയയുടെ ചാര സംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി, പാര്‍ലമെന്റില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്, 2015ല്‍ പോങ്യാങിലേക്ക് നടത്തിയ യാത്രയില്‍ കിമ്മിന്റെ ഈ മകളെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. 2009ല്‍ വിവാഹിതനായ കിം ജോങ് ഉന്നിന് മൂന്നു മക്കളുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നത്.
ഉത്തര കൊറിയന്‍ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ കിം ജോങ് ഉന്‍ കുടുംബത്തിലെ പുതിയ തലമുറക്കാരി ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1948മുതല്‍ അധികാരത്തിലിരിക്കുന്ന കിം കുടുംബത്തിന്റെ അനന്തരാവകാശികള്‍ പ്രായപൂര്‍ത്തി ആയതിന് ശേഷം മാത്രമാണ് പൊതു വേദികളില്‍ പ്രത്യേക്ഷപ്പെടുന്നത്. മുന്‍ ഭരണാധികാരിയും കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇല്ലും ഇത്തരത്തിലാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലെ അതിരുകടന്ന ആത്മവിശ്വാസത്തിന്റെ ഫലമായാവാം, കിം മകളെ പൊതുവേദിയില്‍ അവതരിപ്പിച്ചതിന് പിന്നിലെ കാരണമെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രണ്ടാമത്തെ മകളെ തന്റെ പിന്തുടര്ച്ചക്കാരിയാക്കി വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നും ചര്‍ച്ചയുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ ചൈനയിലെ പ്ലാന്റില്‍ വന്‍ അഗ്നിബാധ; 36 മരണം, രണ്ടുപേരെ കാണാതായി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ