ഭൂകമ്പത്തില്‍ മരണം 7800 കടന്നു; 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് തുര്‍ക്കി; രക്ഷാപ്രവർത്തനം തുടരുന്നു

ഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തരുടെ തിരച്ചില്‍/ പിടിഐ
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തരുടെ തിരച്ചില്‍/ പിടിഐ

അങ്കാറ: ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരണസംഖ്യ 7800 കടന്നു. തുര്‍ക്കിയില്‍ മാത്രം 5800 ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 40,000 ഓളം പേര്‍ ചികിത്സയിലുണ്ട്. സിറിയയില്‍ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. 

ഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായി തുര്‍ക്കി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

കൊടും തണുപ്പും മഴയും മോശം കാലാവസ്ഥയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പലയിടങ്ങളിലും എത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ബന്ധങ്ങളും പൂര്‍ണമായി താറുമാറായി. തുര്‍ക്കിയിലെ 10 പ്രവിശ്യകള്‍ ദുരിതബാധിതമായി പ്രഖ്യാപിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നത് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. തുര്‍ക്കി അധികൃതരുടെ കണക്കുപ്രകാരം മൂന്നു ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടര്‍ചലനങ്ങളും ഉണ്ടായി. തുര്‍ക്കിയിലെ പ്രഭവകേന്ദ്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ സിറിയയിലെ ഹമയില്‍ വരെ കെട്ടിടങ്ങള്‍ തകര്‍ന്നു. 

ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുര്‍ക്കിയിലും സിറിയയിലും എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com