തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിന്റെ ഇതുവരെ 16,000ത്തിലേറെ പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന കാഴ്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഭീമന് കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം മൂന്നാംദിവസവും തുടരുകയാണ്. അതേസമയം, ചില പ്രദേശങ്ങളില്‍ നിന്ന് അതിശയകരമായ അതിജീവനത്തിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. അത്തരത്തിലൊരു ദൃശ്യമാണ് സിറിയയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന ഏഴു വയസ്സുള്ള പെണ്‍കുട്ടി, തകര്‍ന്നുവീണ കോണ്‍ക്രീറ്റ് കഷ്ണം സഹോദരന്റെ തലയില്‍ വീഴാതിരിക്കാന്‍ താങ്ങിപ്പിടിച്ചു കിടക്കുന്ന വിഡിയോയാണ് വൈറലായത്. 17 മണിക്കൂറോളം ഇത്തരത്തില്‍ കഴിഞ്ഞ സഹോദരങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ഗബ്രിയേസസ് ഉള്‍പ്പെടെയുള്ളവര്‍ വിഡിയോ പങ്കുവച്ച് പെണ്‍കുട്ടിയെ അഭിനന്ദിച്ചു. ധീരയായ ഈ പെണ്‍കുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്. '17 മണിക്കൂറോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്നപ്പോള്‍ രക്ഷിക്കാന്‍ അനുജന്റെ തലയില്‍ കൈവച്ചുകിടക്കുന്ന ഏഴു വയസ്സുകാരി. ചിത്രം ആരും പങ്കുവയ്ക്കുന്നതായി കാണുന്നില്ല. അവള് മരിച്ചാല്‍ ചിലപ്പോള്‍ എല്ലാവരും ഷെയര്‍ ചെയ്യുമായിരുന്നു. പോസിറ്റിവിറ്റി പങ്കിടുക!'- യുഎന്‍ എക്കോണമിക് ആന്റ് സോഷ്യല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് സഫ ട്വീറ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ കണ്ണുനീർ കാഴ്ചയായി തുർക്കിയും സിറിയയും, മരണസംഖ്യ 15,000 കടന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ