പാതി തിന്ന പഴവും വെള്ളക്കുപ്പിയും; ആ നാലു കുഞ്ഞുങ്ങള്‍ എവിടെ? ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്താനായില്ല

വിമാന അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങളാണ് 18 ദിവസമായി ആമസോണിലെ നിബിഡ വനത്തില്‍ അകപ്പെട്ടത്
കുട്ടികളെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന സൈന്യം/ ചിത്രം; എഎഫ്പി
കുട്ടികളെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന സൈന്യം/ ചിത്രം; എഎഫ്പി

ബൊഗോട്ട: വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട നാല് കുഞ്ഞുങ്ങളെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. കുട്ടികളെ കണ്ടെത്തിയതായി നേരത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്തവോ പെട്രോ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ട്വീറ്റ് പിന്‍വലിച്ചത്. തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 

വിമാന അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങളാണ് 18 ദിവസമായി ആമസോണിലെ നിബിഡ വനത്തില്‍ അകപ്പെട്ടത്. കുഞ്ഞുങ്ങള്‍ സുരക്ഷിതരെന്ന സൂചന നല്‍കുന്ന നിരവധി വസ്തുക്കള്‍ ഇതിനോടകം കാട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാതി തിന്ന് ഉപേക്ഷിച്ച പഴങ്ങള്‍, കുഞ്ഞിന്റെ വെള്ളക്കുപ്പി, കത്രിക, കമ്പും ഇലകളും കൊണ്ടുള്ള കൂര തുടങ്ങിയവയാണ് കണ്ടെത്തിയത്. 

കൂടാതെ കാട്ടില്‍ അലഞ്ഞുതിരിയുന്ന കുഞ്ഞുങ്ങളെ കണ്ടതായാണ് ഗോത്രവര്‍ഗക്കാര്‍ സൈനികര്‍ക്കു നല്‍കിയ വിവരം. എന്നാല്‍, സൈനികര്‍ ഇതുവരെ കുട്ടികളെ നേരിട്ടു കണ്ടിട്ടില്ല. രാജ്യത്തിന് സന്തോഷം തരുന്ന വാര്‍ത്ത എന്ന് പറഞ്ഞുകൊണ്ട് കുട്ടികളെ കണ്ടെത്തിയെന്ന വിവരം പ്രസിഡന്റ് പങ്കുവെക്കുകയായിരുന്നു. കൊളംബിയ ചൈല്‍ഡ് വെല്‍ഫയര്‍ ഏജന്‍സി നല്‍കിയ വിവരമാണ് അദ്ദേഹം പങ്കുവച്ചത്.

ഗുസ്തവോ പെട്രോ ട്വീറ്റ് പിന്‍വലിച്ചതിനുപിന്നാലെ വിശദീകരണവുമായി ചൈല്‍ഡ് വെല്‍ഫെയല്‍ ഏജന്‍സി രംഗത്തെത്തി. കുട്ടികളെ ആരോഗ്യത്തോടെ കണ്ടെത്തിയെന്ന് തിരച്ചില്‍ സംഘത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്. കുട്ടികളെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുമെന്നും അവര്‍ പറഞ്ഞു. 

മെയ് ഒന്നിന് ആണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കുട്ടികളുടെ അമ്മ അടക്കം മൂന്ന് മുതിര്‍ന്നവരാണ് മരിച്ചത്. കുട്ടികളെ കണ്ടെത്തുന്നതിന് നൂറ് സൈനികരെയും പൊലീസ് നായകളെയുമാണ് നിയോഗിച്ചത്. കാട്ടില്‍ നിന്ന് ആമസോണ്‍ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നത്. അപകടം സംഭവിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് തകര്‍ന്ന വിമാന കണ്ടെത്താനായത്. കൂറ്റന്‍ മരങ്ങളും വന്യമൃഗങ്ങളും കനത്തമഴയും ആമസോണ്‍ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചില്‍ ദുഷ്‌കരമാക്കിയിരിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com