ടെൽ അവീവ്: ഗാസയ്‌ക്കെതിരെ ത്രിതല ആക്രമണം പ്രഖ്യാപിച്ച് ഇസ്രയേൽ. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗാസയെ ആക്രമിക്കുവാനാണ് ഇസ്രയേൽ നീക്കം. കഴിഞ്ഞ നാല് ദിവസമായി ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈന്യം തമ്പടിച്ചിരിക്കുകയാണ്. ഏതു നിമിഷവും ആക്രമണം തുടങ്ങാൻ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ 300 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണങ്ങളിൽ 800 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതിനിടെ അമേരിക്ക രണ്ടാമത്തെ പടക്കപ്പലും മെഡിറ്ററേനിയൻ കടലിലേക്ക് അയച്ചു.
സുരക്ഷയ്‌ക്കായി ഗാസ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. സംരക്ഷിത മേഖലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തും. സൈനിക നടപടി പൂർത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേൽ മന്ത്രി ഗീഡിയോൺ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.
തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയിലെത്തിയെന്ന് പലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റിക്കസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ