'എന്നെ വ്യക്തിപരമായി ആക്രമിച്ചു', കനേഡിയന്‍ സര്‍ക്കാരിന്റെ പക്കല്‍ ആറ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുണ്ട്; ആരോപണം ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരിക്കേ, ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
Trudeau on Nijjar killing
ജസ്റ്റിന്‍ ട്രൂഡോഫയൽ
Updated on
1 min read

ഒട്ടാവ: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരിക്കേ, ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പൊതു സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ട്രൂഡോ ആരോപിച്ചു. ദക്ഷിണേഷ്യന്‍ കാനഡക്കാരെ ലക്ഷ്യമിട്ടുള്ള രഹസ്യപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരുടെ പങ്ക് സംബന്ധിച്ച് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ കൈവശം തെളിവുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി.

ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കാന്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഒന്നിലധികം തവണ ശ്രമിച്ചിരുന്നുവെങ്കിലും ഈ ശ്രമങ്ങള്‍ നിരസിക്കപ്പെട്ടതായി ട്രൂഡോ പറഞ്ഞു. ഇതുകൊണ്ടാണ് ഈ വാരാന്ത്യത്തില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ അസാധാരണമായ ഒരു നടപടി സ്വീകരിച്ചത്. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (RCMP) തെളിവുകള്‍ പങ്കുവയ്ക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കനേഡിയന്‍ സര്‍ക്കാരിന്റെ പക്കല്‍ ആറ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി നയതന്ത്ര വിള്ളല്‍ സൃഷ്ടിക്കാന്‍ കാനഡ ശ്രമിച്ചിട്ടില്ലെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുമായി ചരിത്രപരമായ ബന്ധമാണുള്ളത്. എന്നിരുന്നാലും, ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് കനേഡിയന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംഘര്‍ഷം വര്‍ധിക്കുകയായിരുന്നുവെന്നും ട്രൂഡോ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തിയിരുന്നതായും ട്രൂഡോ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിഷേധാത്മക നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും ട്രൂഡോ ആരോപിച്ചു. 'അതിനാല്‍, ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ഇന്ത്യയെ അറിയിച്ചു. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംസാരിച്ചു. നിര്‍ഭാഗ്യവശാല്‍, ഞാന്‍ പ്രസ്താവന നടത്തിയതിന് ശേഷവും ഇന്ത്യ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. എന്നെ വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമിച്ചത്. കാനഡ ഗവണ്‍മെന്റിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായി'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട ട്രൂഡോ സ്ഥിതിഗതികളുടെ ഗൗരവം ഊന്നിപ്പറഞ്ഞു.

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡയുടെ നീക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാന്‍ ഇടയാക്കിയത്. കാനഡയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കി. പിന്നാലെ ഇന്ത്യയും കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി തിരിച്ചടിച്ചു. ഇവരോട് ശനിയാഴ്ചയ്ക്കകം രാജ്യം വിടണമെന്നും ഇന്ത്യ നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com