ഷാർജ: ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യകുറിപ്പ് പുറത്ത്. തനിക്ക് നേരിട്ട ക്രൂരതകൾ വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യകുറിപ്പിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭർതൃവീട്ടുകാർ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുഎന്നും ഭർത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം യുവതിക്കുണ്ടായതായും ഗർഭിണിയായിരിക്കുമ്പോൾ കഴുത്തിൽ ബെൽറ്റ് ഉപയോഗിച്ചു കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നു.
ഒരിക്കലും ഈ കൊലയാളിയെ വെറുതെ വിടരുത് എന്ന് പറഞ്ഞു കൊണ്ടാണ് ആത്ഹത്യ കുറിപ്പ് ആരംഭിക്കുന്നത്.
"മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. തന്റെ മരണത്തില്‍ ഭർത്താവ് നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. ഭര്‍ത്താവിന്റെ പിതാവ് മോഹനൻ ആണ് രണ്ടാം പ്രതി." എന്ന് വിപഞ്ചിക എഴുതിയ കുറിപ്പിൽ പറയുന്നു.
"കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛന്‍ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറി എന്ന് നിതീഷിനോട് പറഞ്ഞപ്പോൾ അയാൾക്കും കൂടി വേണ്ടിയാണു ഞാൻ നിന്നെ വിവാഹം ചെയ്തത് എന്നായിരുന്നു മറുപടി'' എന്നും കത്തിൽ യുവതി പറയുന്നു.
ഭര്‍തൃസഹോദരി നീതു ആയിരുന്നു ഇരുവരുടെയും ഇടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത് എന്ന് കത്തിൽ ആരോപിക്കുന്നു. 'ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിനെക്കൊണ്ട് എന്നെ തല്ലിച്ചു. എന്നെ ഹോസ്റ്റലിൽ താമസിപ്പിക്കണമെന്നും, വീട്ടിൽ നിന്നും ഇറക്കി വിടണമെന്നും നീതു മെസ്സേജ് അയച്ചിരിക്കുന്നത് ഞാൻ കണ്ടു. തുടക്കത്തിൽ അച്ഛനും ഭര്‍തൃസഹോദരി നീതുവും പറയുന്നത് കേട്ട് നിതീഷ് എന്നെ തല്ലുമായിരുന്നു. ഒരിക്കൽ നീതുവിന്റെ വാക്ക് കേട്ട് വീട്ടിൽ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേർന്ന് ഷവർമ്മ എന്റെ വായിൽ കുത്തിക്കയറ്റി. എന്റെ കൊങ്ങയിൽ (തൊണ്ട) യിൽ പിടിച്ചു നിലത്തു കിടന്ന പൊടി ഉൾപ്പെടെ വീണ്ടും വീണ്ടും കുത്തി കയറ്റി. ഗർഭിണി ആയിരുന്നപ്പോൾ അവൾക്കു വേണ്ടി എന്റെ കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കി വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല'' എന്നും യുവതിയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു
''നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട്. ഈ ബന്ധം കണ്ടെത്തിയത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തന്നെ ശാരീരികമായ ഉപദ്രവിച്ച ശേഷം അബദ്ധം പറ്റിയതാണെന്ന് പറയും. അയാൾ മറ്റു സ്ത്രീകൾക്ക് പണമയച്ചു നൽകുകയും അവരുമായി മെസ്സേജ് അയക്കുന്നതും താൻ കണ്ടു പിടിച്ചിട്ടുണ്ട്. മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം എന്റെ കുഞ്ഞിന് ഓർത്ത് ഞാൻ അതൊക്കെ ക്ഷമിച്ചു. പക്ഷേ, നിതീഷ് വീട്ടിൽ വരാറില്ലായിരുന്നു. എന്റെ ലോക്കറിന്റെ താക്കോൽ ഭർത്താവിന്റെ അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിയത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അതിന്റെ പേരിൽ അയാൾ പട്ടിയെ പോലെ എന്നെ തല്ലി,ആഹാരം തരില്ല,നാട്ടിൽ കൊണ്ടുപോകില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി'' എന്നും വിപഞ്ചിക കത്തിൽ പറയുന്നു.
'' ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ് . കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല''എന്നും യുവതി കത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്
''എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല, എൻറെ കൈയ്യിലുള്അ ഒരു മാലയ്ക്ക് വേണ്ടി എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരുപാട് പണമുള്ള ആളുകളാണ് എന്നിട്ടും എന്റെ ചെറിയ സാലറി അവർക്ക് വേണമെന്ന വാശിയാണ്. എല്ലാം മകൾക്ക് വേണ്ടി സഹിച്ചു. സ്വന്തം ബെഡ് റൂമിലെ കാര്യം വരെ ഭർത്താവ് മറ്റൊരു സ്ത്രീയോട് പറഞ്ഞത് ഒട്ടും സഹിക്കാനായില്ല. എല്ലാവർക്കും എല്ലാം അറിയാം. ഈ ലോകം ക്യാഷ് ഉള്ളവരുടേതാണ്. ഉപദ്രവിച്ച ശേഷം കുഞ്ഞിനെ ഇല്ലാതാക്കും എന്ന ഭീഷണിപ്പെടുത്തുമായിരുന്നു'' എന്നും ആത്മഹത്യകുറിപ്പിലുണ്ട്
''പറഞ്ഞറിയിക്കാൻപറ്റാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ട് പോലും അയാൾ ഇവിടെ ഇല്ല. എന്നെ മാനസിക രോഗിയാക്കാനാണ് അയാളുടെ ശ്രമം. എന്റെ ഓഫിസിൽ ഉള്ള എല്ലാവർക്കും കാര്യങ്ങൾ അറിയാം അവരെ വെറുതെ വിടരുത്''. മടുത്തു എന്ന് പറഞ്ഞാണ് വിപഞ്ചിക കത്ത് അവസാനിപ്പിക്കുന്നത്.
നോട്ട് ബുക്കിലെഴുതിയ ആറ് പേജുകളിൽ ഉള്ള ദീർഘമായ കത്ത് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കളുടെ സംശയം. വിപഞ്ചികയുടെ കുഞ്ഞിന്റെയും മൃതദേഹം ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
