ഷാർജ: വേനൽക്കാലമായതോടെ വാഹനങ്ങളുടെ ടയറുകൾ പൊട്ടിയുണ്ടാകുന്ന അപകടം വർധിച്ചിരിക്കുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ ടയറുകളുടെ സുരക്ഷാ ഉറപ്പാക്കിയ ശേഷമേ യാത്ര ആരംഭിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ടയർ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്ന ഷാർജ പൊലീസിന്റെ പുതിയ ക്യാമ്പയിൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഷാർജ പൊലീസ് ആസ്ഥാനത്ത് വാഹനങ്ങളുടെ ടയറുകളാണ് പരിശോധിച്ചത്.
ഇനോക്ക് ഓട്ടോപ്രോയുമായി സഹകരിച്ചാണ് ഷാർജ പൊലീസിൻെറ ഈ നീക്കം. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അവരുടെ വാഹനങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുവെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ആണ് ഇത്തരമൊരു നീക്കം നടത്തിയത്. ടയറിന്റെ എല്ലാത്തരത്തിലുമുള്ള പ്രശ്‍നങ്ങൾ കണ്ടെത്താൻ സാധിക്കുന്ന എല്ലാ ഉപകരണങ്ങളും സജ്ജീകരിച്ച പ്രത്യേക വാൻ ഇതിനായി ഷാർജ പൊലീസ് ആസ്ഥാനത്ത് എത്തിച്ചാണ് പരിശോധന നടത്തിയത്. ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി വകുപ്പും സപ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്
ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ടയറുകളിൽ വായുമർദം ഉൾപ്പെടെ വിവിധ പരിശോധനകൾ നടത്തി. വാഹനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രത്യേക സംഘം മടങ്ങിയത്. എല്ലാ ജനങ്ങളും കൃത്യമായ ഇടവേളകളിൽ അവരുടെ വാഹനങ്ങളുടെ ടയറുകൾ പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
