23 ലക്ഷം പേര്‍ കൊടും പട്ടിണിയില്‍, ഗാസ ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലം: യുഎന്‍

പുറം രാജ്യങ്ങളില്‍ നിന്നുള്ള മാനുഷിക സഹായം ഗാസയില്‍ എത്തിക്കുന്നതിന് അടുത്തിടെ നേരിട്ട വലിയ തടസങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത്
World Food Programme
ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്ന ഗാസ (Gaza)നിവാസികള്‍World Food Programme
Updated on
1 min read

ജനീവ: ഇസ്രയേല്‍ ആക്രമണത്തിലും ഉപരോധത്തിലും വലയുന്ന ഗാസ (Gaza)ഭൂമിയിലെ ഏറ്റവും വിശപ്പ് നിലനില്‍ക്കുന്ന സ്ഥലമെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസയിലെ മനുഷ്യര്‍ മുഴുവന്‍ ക്ഷാമത്തിന്റെ വക്കിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേല്‍ സൈനിക നടപടി നേരിട്ടും, മതിയായ ഭക്ഷണം ലഭിക്കാതെയും താമസ സ്ഥലങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ലോകത്തെ ഒരേയൊരു ജനതയാണ് ഗാസയില്‍ ഉള്ളതെന്നും യുഎന്‍ മാനുഷിക വിഭാഗം വക്താവ് ജെന്‍സ് ലാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. പുറം രാജ്യങ്ങളില്‍ നിന്നുള്ള മാനുഷിക സഹായം ഗാസയില്‍ എത്തിക്കുന്നതിന് അടുത്തിടെ നേരിട്ട വലിയ തടസങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നും യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗാസയിലെ ഐക്യരാഷ്ട്ര സഭയുടെ ദൗത്യം 'സമീപകാല ചരിത്രത്തില്‍ വ്യാപകമായി തടസ്സപ്പെട്ടു' എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉപരോധത്തിലൂടെ ഇസ്രയേല്‍ ഗാസയില്‍ പട്ടിണി അടിച്ചേല്‍പ്പിക്കുകയാണ്. ഗാസയിലെ 23 ലക്ഷം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുന്നു. മനുഷ്യരെ വിശപ്പിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ നടത്തുന്ന നീക്കം അവസാനിപ്പിക്കാന്‍ തയ്യാറാകണം എന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയിലേക്ക് 900 ട്രക്കുകള്‍ അയക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചിരുന്നു. ഇതില്‍ 600 ട്രക്കുകള്‍ മാത്രമേ ഗാസയിലെ അതിര്‍ത്തി പിന്നിട്ടിട്ടുള്ളു. അതില്‍ ചെറിയൊരു സംഖ്യ മാത്രമാണ് വിതരണത്തിനായി കൊണ്ടുപോയത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സഹായങ്ങള്‍ നല്‍കാനാകുന്നില്ലെന്നും ലാര്‍ക്ക് പറഞ്ഞു.

11 ആഴ്ച നീണ്ടുനിന്ന ഉപരോധം മെയ് 19 ന് ഇസ്രായേല്‍ ലഘൂകരിച്ചിരുന്നു. എന്നാല്‍ നിലവിലെ ഗാസ ജനതയുടെ ആവശ്യങ്ങളുടെ പത്ത് ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ ഉതകുന്നതായിരുന്നില്ല കഴിഞ്ഞ ആഴ്ച ഗാസയിലേക്ക് എത്തിയ സാധനങ്ങള്‍. ഈ സാഹചര്യം പലപ്പോളം സാധന വിതരണ ട്രക്കുകള്‍ക്ക് സമീപം അശാന്തി സൃഷ്ടിക്കുന്ന നിലയുണ്ടായി. വലിയ സംഘം സാധനങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണ്. ഭക്ഷണ സാധനങ്ങളുമായി എത്തുന്ന ട്രക്കുകള്‍ ജനങ്ങള്‍ വളയുന്നത് അവര്‍നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടിയും ഒരുവശത്ത് തുടരുകയാണ്. 24 മണിക്കൂറിനിടെ ഗാസയില്‍ 60 ജീവന്‍കൂടി പൊലിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 2023 ഒക്ടോബര്‍ ഏഴിനുശേഷം 54,381 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com