

മുംബൈ: 'ഇത് ഒരുപക്ഷേ എനിക്ക് ചേര്‍ന്നതാകില്ല, എന്നാല്‍ എനിക്കുള്ളതെല്ലാം വെച്ച് ഞാന്‍ പോരാടും' -ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവിന് ദിവസങ്ങള്‍ക്കുമുന്‍പ് സര്‍ഫറാസ് ഖാന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ച വരികളാണിത്. താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള കൃത്യമായ ബോധ്യം ആ വാക്കുകളിലുണ്ടായിരുന്നു. എന്നാല്‍, ആ നിശ്ചയദാര്‍ഢ്യം ഒടുവില്‍ അദ്ദേഹത്തിന് തുണയായി. സായ് സുദര്‍ശന് പരിക്കേറ്റതോടെ, ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ താരം ഇടംപിടിച്ചു.
തന്റെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സര്‍ഫറാസ് കുറച്ചത് 17 കിലോ ഭാരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന് അനുയോജ്യമായ ശരീരപ്രകൃതിയല്ല എന്ന വിമര്‍ശനത്തെ കഠിനാധ്വാനം കൊണ്ടാണ് താരം നേരിട്ടത്. രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും ഫിറ്റ്‌നസിന്റെ പേരില്‍ തഴയപ്പെട്ട സര്‍ഫറാസ്, ഇപ്പോള്‍ തികച്ചും പുതിയ ലുക്കിലാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. ഈ ശാരീരിക മാറ്റം താരത്തിന്റെ ബാറ്റിങ്ങിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.
മഴ മൂലം മുംബൈയില്‍ പതിവ് പരിശീലനം സാധ്യമാകാതെ വന്നതോടെ സര്‍ഫറാസ് കശ്മീരിലേക്ക് തിരിച്ചു. ഷേര്‍ -ഇ കശ്മീര്‍ സ്റ്റേഡിയത്തില്‍ നെറ്റ് ബൗളര്‍മാര്‍ക്കും സ്റ്റേറ്റ് ടീം താരങ്ങള്‍ക്കുമൊപ്പം മണിക്കൂറുകളോളം പരിശീലനം നടത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ബികെസി ഇന്‍ഡോര്‍ ഫെസിലിറ്റിയിലെ അസ്ട്രോ ടര്‍ഫ് പിച്ചിലും, കുര്‍ളയിലെ സ്വകാര്യ പരിശീലന കേന്ദ്രങ്ങളിലും താരം കഠിനാധ്വാനം ചെയ്തു. സ്പിന്‍ ബൗളിങ്ങിനെ മികച്ച രീതിയില്‍ നേരിടുന്നതിനായി, പരുക്കന്‍ റെഡ്-സോയില്‍ പിച്ചുകളില്‍ മണിക്കൂറുകളാണ് സര്‍ഫറാസ് ബാറ്റിങ് പരിശീലനം നടത്തിയത്.
ശ്രീലങ്കന്‍ പിച്ചുകളില്‍ പ്രഭാത് ജയസൂര്യയടക്കമുള്ള സ്പിന്നര്‍മാരെ നേരിടാന്‍ ഈ കഠിന പരിശീലനവും ഭാരം കുറച്ചുള്ള ഫിറ്റ്‌നസ് നേട്ടവും സര്‍ഫറാസിന് വലിയ കരുത്താകും. ഓഗസ്റ്റ് 15ന് ഗാലെയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഈ അധ്വാനത്തിന്റെ ഫലം കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
2024-25 കാലത്ത് ബോർഡർ- ഗാവസ്കർ ട്രോഫി കളിച്ച ശേഷം ഇതാദ്യമായാണ് താരം ടീമിൽ വീണ്ടും ഇടം പിടിക്കുന്നത്. ഇതുവരെയായി ഇന്ത്യക്കായി 6 ടെസ്റ്റുകൾ കളിച്ച താരം 37.10 റൺസ് ശരാശരിയിൽ 3 അർധ സെഞ്ച്വറികൾ ഉൾപ്പെടെ 317 റൺസ് നേടിയിട്ടുണ്ട്. 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 64.73 എന്ന മികച്ച ശരാശരിയുള്ള താരം കൂടിയാണ് സർഫറാസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates