കൊൽക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ മത്സരം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിൽ കൊൽക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ തീരുമാനങ്ങൾക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്.
ബാറ്റിങിൽ മികച്ച ഫോമിൽ തന്നെയാണ് താരമെങ്കിലും ടീമിന്റെ പ്രകടനം ആരാധകരെ നിരാശരാക്കുന്നുണ്ട്. ക്യാപ്റ്റൻസിയിലും താരത്തിന് വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മത്സരത്തിൽ ടോസ് നേടിയ രഹാനെ ബാറ്റ് ചെയ്യാൻ എടുത്ത തീരുമാനമാണ് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി മഴ പെയ്തതിനാൽ പിച്ച് മുഴുവൻ മൂടിയിട്ടിരിക്കുക ആയിരുന്നു. കൂടാതെ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നിലനിൽക്കെയാണ് ബാറ്റ് ചെയ്യാൻ രഹാനെ തീരുമാനിച്ചത്.
രഹാനെയുടെ ഈ തീരുമാനത്തെ വിമർശിച്ച് കൊണ്ട് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രംഗത്ത് എത്തി.
“പിച്ച് മുഴുവൻ സമയവും മൂടിയിട്ടിരിക്കുകയും മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആണ് ടോസിലേക്ക് കടക്കുന്നത്. ആ സമയത്ത് നിങ്ങൾക്ക് ടോസ് ലഭിക്കുമ്പോൾ ബാറ്റിങ് തെരഞ്ഞെടുക്കുന്നത് തെറ്റായ തീരുമാനമാണ്. അങ്ങനെ ഒരു തീരുമാനം എങ്ങനെ അദ്ദേഹത്തിന് എടുക്കാൻ കഴിഞ്ഞു?. 25 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് നഷ്ടമായത് നമ്മൾ കണ്ടതാണ്. സത്യത്തിൽ ബാറ്റിങ് ചെയ്യാനുള്ള തീരുമാനം വലിയ തെറ്റാണ് '' അദ്ദേഹം പറഞ്ഞു.
അതേ സമയം, രഹാനയ്ക്കതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്ന് ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി.
“വിമർശിക്കുന്നവർക്ക് എല്ലാവർക്കും മറുപടി നൽകാൻ പോകേണ്ട കാര്യമില്ല. നിങ്ങൾ ഒരു മികച്ച താരമാണ്, കൂടാതെ നിങ്ങളുടെ ടീമും മികച്ചതാണ്. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ആഞ്ഞടിച്ചു റൺസ് കണ്ടെത്തുക. ആദ്യ മത്സരത്തിൽ 220 റൺസ് നേടാൻ കഴിഞ്ഞു. എന്നാൽ രണ്ടാം മത്സരത്തിൽ തോറ്റു. ഇപ്പോൾ സമ്മർദ്ദ സാഹചര്യത്തിലാണ് നിങ്ങൾ. വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി പറയണം'' ഫിഞ്ച് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates