

ന്യൂഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ അട്ടിമറിക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ്. ഓപ്പണർമാരായ സഞ്ജു സാംസനും അഭിഷേക് ശർമയും ചേർന്ന് 98 റൺസിന്റെ കൂട്ടുകെട്ട് ആണ് സൃഷ്ടിച്ചത്. ഇതാണ് ന്യൂസിലൻഡ് ബൗളർമാരെ സമ്മർദത്തിലാക്കാനുള്ള പ്രധാന കാരണവും. ടൂർണമെന്റിൽ അത്ര മികച്ച തുടക്കമാരുന്നില്ല അഭിഷേകിന് ലഭിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ താരം പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് പരാജയമായി മാറിയിരുന്നു.
എന്നാൽ മോശം സമയത്ത് ടീമിലെ സഹതാരങ്ങൾ നൽകിയ ഉപദേശമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് അഭിഷേക് പറഞ്ഞു. “മൂന്ന് ഡക്കിന് ശേഷം സൂര്യകുമാർ യാദവ്, കോച്ച് ഗൗതം ഗംഭീർ തുടങ്ങിയവർ എന്നോട് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്, ഫോൺ എടുത്ത് സോഷ്യൽ മീഡിയ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക എന്നായിരുന്നു അത്. ഞാൻ അത് അനുസരിച്ചു. അതാണ് തന്റെ പ്രകടനം മെച്ചപ്പെടാൻ കാരണം'' അഭിഷേക് വ്യക്തമാക്കി.
ആളുകളിൽ നിന്ന് ഒരുപാട് അഭിപ്രായങ്ങളും നിർദേശങ്ങളും വരും. ഒരു ക്രിക്കറ്ററുടെ ജീവിതം അങ്ങനെ തന്നെയാണ്. നിങ്ങൾ വിമർശനങ്ങൾ കേൾക്കേണ്ടി വരും. എന്നാൽ കേട്ട് അവഗണിക്കുകയാണ് ചെയ്യേണ്ടത്, കാരണം ആളുകൾക്ക് നിങ്ങളിൽ വലിയ പ്രതീക്ഷയാണ്. ചിലപ്പോൾ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും, ചിലപ്പോൾ അത് സാധിക്കില്ല. അതെല്ലാം മുൻകൂട്ടി നമ്മൾ കാണണം എന്നും അഭിഷേക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates