

മുംബൈ: 2023 ജൂലൈയിലാണ് അജിത് അഗാർക്കർ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചുമതലയേൽക്കുന്നത്. അഗാർക്കറിന്റെ ചീഫ് സെലക്ടർ പദവിയുടെ കരാർ കാലാവധി ഏകദിന ലോകകപ്പ് ടീം തിരഞ്ഞെടുപ്പോടെയാണ് അവസാനിക്കുക. എന്നാൽ അഗാര്‍ക്കറുടെ കാലാവധി ഇനി നീട്ടി നല്‍കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണെ ഈ സ്ഥാനത്ത് ബിസിസിഐ നിയമിച്ചേക്കുമെന്നും സൂചനകളുണ്ട്.
അഗാര്‍ക്കറുടെ കരാര്‍ 2026 ജൂണില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മൂന്ന് മാസം കൂടി ബിസിസിഐ കാലാവധി നീട്ടി നല്‍കി. 2027 ഏകദിന ലോകകപ്പ് പൂര്‍ത്തിയാകുന്നത് വരെ അഗാര്‍ക്കാര്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു.
അഗാർക്കർ വന്ന ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച നേട്ടങ്ങൾ ടീമിന് വന്നിട്ടണ്ട്. ഏകദിന ലോകകപ്പ് ഫൈനൽ, രണ്ട് ടി20 ലോകകപ്പ് കിരീടങ്ങൾ, ഏഷ്യാ കപ്പ്, ചാംപ്യൻസ് ട്രോഫി അടക്കമുള്ള നേട്ടങ്ങൾ ഇന്ത്യക്കുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തിൽ ഇത് പൂർണമായും വിരുദ്ധമാണ്. അഗാർക്കർ തിരഞ്ഞെടുത്ത ടീമുമായി കളിച്ച് ഇന്ത്യക്ക് ടെസ്റ്റിൽ ചില വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. കൂടാതെ ടെസ്റ്റിൽ മികവ് പുലർത്തിയിട്ടും ചില താരങ്ങളെ തുടരെ തുടരെ അവഗണിക്കുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങളും ചോദ്യമുയർത്തുന്നവയാണ്.
അഗാർക്കാർ കാലം
അഗാർക്കറുടെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനു മുൻ ഇന്ത്യൻ ഓപ്പണറും രഞ്ജി ട്രോഫി ഇതിഹാസവുമായ വസിം ജാഫർ നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ.
'വിജയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ കാലഘട്ടം തികച്ചും വിജയകരമായിരുന്നു എന്നു തന്നെ പറയാം. ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരാൾ വിലയിരുത്തപ്പെടുന്നത്. ആ നിലയ്ക്ക് നാം നേടിയ കിരീടങ്ങൾ തന്നെയാണ് അതിനു തെളിവ്. എന്നാൽ ചില കളിക്കാരെ കൈകാര്യം ചെയ്ത രീതിയും ചില സെലക്ഷനുകളും ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. അതിൽ സംശയമില്ല. മുഹമ്മദ് ഷമി, സർഫറാസ് ഖാൻ, കൂടാതെ നമ്മൾ തുടർച്ചയായി സംസാരിക്കുന്ന അഭിമന്യു ഈശ്വരൻ അടക്കമുള്ള താരങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. കാത്തിരുന്ന് കാത്തിരുന്നു അക്വിബ് നബി ഇപ്പോൾ ടീമിലെത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ അദ്ദേഹത്തെ സംബന്ധിച്ച് പ്രതികൂല ചർച്ചകൾക്ക് വഴിയൊരുക്കിയ കാര്യങ്ങളാണ്. ഈ താരങ്ങൾക്കൊന്നും എന്തുകൊണ്ട് ടീമിലേക്ക് വിളിയേ വരുന്നില്ല എന്നതും കളിക്കാർക്ക് ഇക്കാര്യത്തിൽ കൃത്യമായ വ്യക്തത ലഭിക്കുന്നില്ല എന്നതും ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്.'
'ഇക്കാര്യങ്ങൾ മാറ്റി നിർത്തിയാൽ ടീം കളിച്ച രീതി പ്രത്യേകിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിലെ പ്രകടനം പൂർണ ആധിപത്യം പുലർത്തുന്നതായിരുന്നു. 2023ലെ ലോകകപ്പ് ഫൈനൽ തോൽവി മാറ്റി നിർത്തിയാൽ ഇന്ത്യ ഏഷ്യാ കപ്പും ചാംപ്യൻസ് ട്രോഫിയും തുടരെ രണ്ട് ടി20 ലോകകപ്പുകളും നേടി. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ തങ്ങളുടെ വ്യക്തമായ മേൽക്കോയ്മ നിലനിർത്തി. അത്തരം മികച്ച പ്രതിഭകൾ നമുക്കുണ്ട്. നാം അത് തെളിയിക്കുകയും ചെയ്തു. അതിനാൽ പ്രകടനത്തിന്റെ കാര്യത്തിൽ ഈ കാലഘട്ടത്തെ വിജയകരം എന്നു തന്നെ പറയാം.'
'ജസ്പ്രിത് ബുംറയുടെ ടീമിലെ സാന്നിധ്യം മേൽക്കോയ്മയുടെ കാര്യം പറയുമ്പോൾ എടുത്തു പറയേണ്ടതുണ്ട്. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിൽ ബുംറ കളിച്ചില്ല. അതോടെ നമ്മുടെ ബൗളിങ്, ശരാശരി നിലവാരത്തിലേക്ക് താഴുകയും തിളക്കമില്ലാത്തതായി മാറുകയും ചെയ്യുന്നു. ബുംറ കളിക്കുമ്പോഴാകട്ടെ എതിരാളികൾ സമ്മർദ്ദത്തിലാകുന്നു.'
'ചുരുക്കത്തിൽ പ്രകടനം നോക്കിയാൽ അഗാർക്കർക്ക് നല്ല മാർക്ക് നൽകാം. അദ്ദേഹം മാത്രമല്ല സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തീരുമാനമെടുക്കുന്നതിൽ നിർണായകമാണല്ലോ. എങ്കിലും ചെയർമാൻ എന്ന നിലയിൽ അഗാർക്കറുടെ വോട്ടിന് പ്രാധാന്യമുണ്ട്. ചെയർമാൻ ഒരു ഉറച്ച നിലപാട് എടുത്താൽ അതിൽ കൂടുതൽ ചർച്ചകൾ നടക്കും. അല്ലാത്തപക്ഷം ഏതൊരു കളിക്കാരന്റേയും സെലക്ഷൻ കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാർ ആയിരിക്കും'- തന്റെ യുട്യൂബ് ചാനലിലൂടെ ജാഫർ വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates