പാരിസ്: സഹതാരത്തെ അക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പിഎസ്ജി താരം അറസ്റ്റിൽ. ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ തന്റെ അതേ പൊസിഷനിൽ കളിക്കുന്ന സഹതാരത്തിനെതിരെ പിഎസ്ജിയുടെ വനിതാ ടീം അംഗമായ ഫ്രഞ്ച് താരം അമിനാറ്റ ഡയാലോ ആണ് ക്വട്ടേഷൻ നൽകിയയത്. പിഎസ്ജി, ഫ്രഞ്ച് ടീമുകളിലെ സഹതാരം ഖെയ്റ ഹാംറൗയിക്കെതിരെയാണ് അമിനാറ്റ അക്രമി സംഘത്തിനു ക്വട്ടേഷൻ നൽകിയത്. നവംബർ നാലിന് ഖെയ്റയ്‌ക്കെതിരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ക്വട്ടേഷൻ കഥയുടെ ചുരുളഴിഞ്ഞത്.
ഖെയ്റയ്ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 26കാരിയായ അമിനാറ്റ ഡയാലോയെ കസ്റ്റഡിയിലെടുത്ത വിവരം പിഎസ്ജി അധികൃതർ സ്ഥികരീച്ചിട്ടുണ്ട്. ആദ്യ ഇലവനിൽ സ്ഥാനം നേടാൻ സഹതാരത്തിനെതിരെ ക്വട്ടേഷൻ കൊടുത്ത നടപടിയെ ശക്തിയുക്തം അപലപിക്കുന്നതായും പിഎസ്ജി പ്രസ്താവനയിൽ അറിയിച്ചു. അഞ്ച് വർഷമായി പിഎസ്ജി താരമാണ് അമിനാറ്റ.
വനിതകളുടെ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കായി കളത്തിലിറങ്ങി ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് അമിനാറ്റ പൊലീസ് കസ്റ്റഡിയിലായത്. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ 89 മിനിറ്റും അമിനാറ്റ കളിച്ചിരുന്നു. മത്സരം പിഎസ്ജി വനിതകൾ 4–0 ന് ജയിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച യാത്രാമധ്യേയാണ് മാസ്ക് ധരിച്ച രണ്ട് അക്രമികൾ 31കാരിയായ ഖെയ്റയെ വാഹനം തടഞ്ഞു നിർത്തി വലിച്ചിറക്കി മർദ്ദിച്ചത്. ഈ സമയത്ത് അമിനാറ്റ അക്രമികൾ വന്ന കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ബാഴ്സിലോണയിൽ നിന്ന് ഈ സീസണിന്റെ ആരംഭത്തിൽ പിഎഎസ്ജിയിലെത്തിയ ഖെയ്റ, റയൽ മഡ്രിഡിനെതിരായ മത്സരത്തിൽ ടീമിലുണ്ടായിരുന്നില്ല. ഒക്ടോബർ 31ന് ഡിജോണിനെതിരെ നടന്ന മത്സരത്തിലാണ് താരം അവസാനമായി പിഎസ്ജി ജേഴ്സിയിൽ കളത്തിലിറങ്ങിയത്. അന്ന് അമിനാറ്റയും ആദ്യ ഇലവനിലുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates