

ഗാബ: രണ്ടാം ആഷസ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി ഓസ്‌ട്രേലിയ കരുത്തോടെ മുന്നോട്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ക്കു പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.
5 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് 42 റണ്‍സ് കൂടി മതി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 334 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയാണ് ഓസ്‌ട്രേലിയ ബാറ്റിങ് തുടങ്ങിയത്.
വെതറാള്‍ഡ് 72 റണ്‍സ് എടുത്തപ്പോള്‍ ലാബുഷെയ്ന്‍ 65 റണ്‍സ് സ്വന്തമാക്കി. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡ് 33 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 45 റൺസെടുത്ത കാമറോൺ ഗ്രീനാണ് പുറത്തായ നാലാമൻ. അഞ്ചാം വിക്കറ്റായി സ്മിത്ത് 61 റൺസുമായി ഔട്ടായി.
കരുത്തോടെ മുന്നേറുന്നതിനിടെ ബ്രയ്ഡന്‍ കര്‍സ് ഓസീസിനു ഇരട്ട പ്രഹരമേല്‍പ്പിച്ചു. 57ാം ഓവറിലെ ആദ്യ പന്തില്‍ കാമറോണ്‍ ഗ്രീനിനേയും നാലാം പന്തില്‍ സ്റ്റീവ് സ്മിത്തിനേയും കര്‍സ് പുറത്താക്കി. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കിടിലന്‍ ബാറ്റിങാണ് ഇംഗ്ലണ്ട് സ്‌കോര്‍ 334ല്‍ എത്തിച്ചത്. താരം 206 പന്തില്‍ നിന്ന് 138 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനം ഒന്‍പത് വിക്കറ്റിന് 325 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇംഗ്ലണ്ടിന് ഒന്‍പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. ജോഫ്ര ആര്‍ച്ചര്‍ 38 റണ്‍സിന് പുറത്തായി.
അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്- ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. ഇരുവരും ചേര്‍ന്നു പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്. 40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 206 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം റൂട്ട് 138 റണ്‍സ് നേടി.
ടോസ് നേടി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനു 5 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഇംഗ്ലണ്ടിനെ ക്രൗളി- റൂട്ട് സഖ്യം പിന്നീട് 122 റണ്‍സ് വരെ എത്തിച്ചാണ് പിരിഞ്ഞത്. ക്രൗളി 76 റണ്‍സുമായി പുറത്തായി.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. പെര്‍ത്തില്‍ രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ഗാബയില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്രണ്ടന്‍ ഡോഗറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates