

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളറിവന്‍ വെള്ളി മെഡല്‍ നേടി. താരത്തിന്റെ രണ്ടാം വെള്ളി കൂടിയാണിത്. ഇളവേനില്‍, മലയാളി താരം വിദര്‍ശ വിനോദ്, സോനം മസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന സഖ്യം ഇതേ ഇനത്തില്‍ ടീം വെള്ളി സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് താരത്തിന് ഇരട്ട ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ നേട്ടവും.
മത്സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് ഇളവേനിലിന് സ്വര്‍ണം നഷ്ടമായത്. ജപ്പാന്‍ താരം ഹിനത തായ്ചിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ജപ്പാന്‍ താരത്തിന് 253 പോയിന്റുകളും ഇന്ത്യന്‍ താരത്തിന് 252.4 പേയിന്റുകളും. 0.6 പോയിന്റിന്റെ മാത്രം വ്യത്യാസം. നിലവിലെ ഒളിംപിക്‌സ് ചാംപ്യന്‍ ദക്ഷിണ കൊറിയയുടെ ബാൻ ഹ്യോജിനിനെ വ്യക്തമായ ആധിപത്യത്തില്‍ തന്നെ പിന്തള്ളാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചു. ബാൻ ഹ്യോജിൻ 230.4 പോയിന്റുകള്‍ വെടിവച്ചിട്ട് വെങ്കലം നേടി. നിലവിലെ ലോക ചാംപ്യനുമാണ് ഹ്യോജിൻ. താരത്തിന്റെ 'ട്രിപ്പിൾ ക്രൗൺ' സ്വപ്നമാണ് നഗോയയിൽ തകർന്നത്. എങ്കിലും ഏഷ്യൻ ഗെയിംസിലെ താരത്തിന്റെ ആദ്യ മെഡലാണ് വെങ്കലം.
മലയാളിത്തിളക്കം
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മലയാളി താരം വിദര്‍ശ വിനോദ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് സംഘത്തില്‍ മത്സരിക്കാനിറങ്ങിയാണ് വിദര്‍ശയുടെ നേട്ടം. ഷൂട്ടിങില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരമായി വിദര്‍ശ മാറി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ 1898.0 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ വെള്ളി വെടിവച്ചിട്ടത്.
വിദര്‍ശ വിനോദ്, ഇളവേനില്‍ വാളറിവന്‍, സോനം മസ്‌കര്‍ എന്നിവരാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ടീമില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് വെടിവച്ചിട്ടത് സോനമാണ്. 634.1. ഇളവേനില്‍ 633.5 പോയിന്റുകളും വിദര്‍ശ 630.5 പോയിന്റുകളും ടീമിന് സമ്മാനിച്ചു.
വിദര്‍ശയുടെ ആദ്യ ഏഷ്യന്‍ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യന്‍ ഗെയിംസില്‍ തന്നെ മെഡല്‍ ലഭിച്ചതില്‍ ഒരുപാടു സന്തോഷമുണ്ടെന്ന് വിദര്‍ശ മത്സര ശേഷം പ്രതികരിച്ചു. കുടുംബത്തിന്റെയും കോച്ചിന്റെയും അടക്കമുള്ളവരുടെ പിന്തുണയിലാണ് ഇവിടെ വരെ എത്തിയത്. 50 മീറ്റര്‍ റൈഫിള്‍ ഇനത്തിലും വിദര്‍ശ മത്സരിക്കുന്നുണ്ട്.
ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ചൈനയാണ് ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 1904.2 പോയിന്റുകള്‍ നേടിയാണ് അവര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ജപ്പാനാണ് വെങ്കലം. അവര്‍ക്ക് 1897.1 പോയിന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates