Australia vs India, 5th Test
ഇന്ത്യയുടെ മുൻനിരയെ തകർന്ന ബോളൻഡിന്റെ ആഹ്ലാദ പ്രകടനംഎപി

തീതുപ്പി സ്റ്റാര്‍ക്കും ബോളന്‍ഡും; അഭിമാനപ്പോരാട്ടത്തിലും തകര്‍ന്ന് ഇന്ത്യ, 185 റണ്‍സിന് പുറത്ത്

ഓസ്‌ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്
Published on

സിഡ്‌നി: അഭിമാനപ്പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങിയ ഇന്ത്യ 185 റണ്‍സിന് പുറത്ത്. ഓസ്‌ട്രേലിയയുടെ ബോളന്‍ഡിന്റെയും സ്റ്റാര്‍ക്കിന്റെയും തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര കൊഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. 100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് തന്നെ നാലുവിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ വിധി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒരു വശത്ത് ഋഷഭ് പന്ത് നില്‍ക്കുന്നത് നേരിയ പ്രതീക്ഷ നല്‍കി. 98 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഋഷഭ് പന്ത് ഔട്ടായത് പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാരണമായി.

അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 98 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ 57-ാം ഓവറിലെ നാലാം പന്തില്‍ പാറ്റ് കമിന്‍സ് ക്യാച്ചെടുത്തു ഋഷഭിനെ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ജഡേജ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി.

വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബുംറ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.17 പന്തില്‍ ഒരു സിക്‌സിന്റെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ 22 റണ്‍സ് നേടിയ ബുംറയാണ് അവസാനം വീണത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ക്ക് പിടിച്ചാണ് ബുംറ ഔട്ടായത്. ബുംറയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ടപ്പോള്‍ ഇന്ത്യ 200 കടക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.

യശസ്വി ജയ്‌സ്വാള്‍ (26 പന്തില്‍ 10), കെ.എല്‍. രാഹുല്‍ (14 പന്തില്‍ 4), ശുഭ്മന്‍ ഗില്‍ (64 പന്തില്‍ 20), വിരാട് കോലി (69 പന്തില്‍ 17) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായ മുന്‍നിര താരങ്ങള്‍. സ്‌കോര്‍ 11ല്‍ നില്‍ക്കെ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്‌കോട്ട് ബോളന്‍ഡാണ് ജയ്‌സ്വാളിനെ ഔട്ടാക്കിയത്. സ്പിന്നര്‍ ലയണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു ഗില്ലും മടങ്ങി. 17 റണ്‍സെടുത്ത കോഹ്‌ലിയെ ബോളന്‍ഡ് ബ്യൂ വെബ്സ്റ്ററുടെ കൈകളിലെത്തിച്ചു. ടോസ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com