ത്രില്ലര്‍ പോരില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ് വനിതകള്‍; ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം

ത്രില്ലര്‍ പോരില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ് വനിതകള്‍; ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഹാമില്‍ട്ടന്‍: ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ കന്നി വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ആദ്യമായി വനിതാ ലോകകപ്പില്‍ കളിക്കാനിറങ്ങിയ അവര്‍ കരുത്തരായ പാകിസ്ഥാനെ ഒന്‍പത് റണ്‍സിന് തകര്‍ത്ത് ലോകകപ്പിലെ അവരുടെ ആദ്യ വിജയം കുറിച്ചു. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ പാക് വനിതകളെ ബംഗ്ലാ ടീം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സില്‍ ഒതുക്കി. 

പാകിസ്ഥാന് വേണ്ടി സിദ്ര അമീന്‍ സെഞ്ച്വറി നേടിയെങ്കിലും അത് പാഴായി. താരതമ്യേന ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയ പാക് വനിതകള്‍ മിന്നും തുടക്കമാണിട്ടത്. 91 റണ്‍സിലാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.

എന്നാല്‍ പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയാണ്. ഒരു ഘട്ടത്തില്‍ രണ്ടിന് 183 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു പാകിസ്ഥാന്‍. ഒരറ്റത്ത് സിദ്ര കരുത്തോടെ നിന്നെങ്കിലും കൂട്ടുകാരികളെല്ലാം വന്നു മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കായി. 

സിദ്ര അമീന്‍
സിദ്ര അമീന്‍

ഓപ്പണറായി ഇറങ്ങിയ സിദ്ര 47ാം ഓവറിലെ അഞ്ചാം പന്തിലാണ് മടങ്ങിയത്. സിദ്ര റണ്ണൗട്ടായി മടങ്ങിയതോടെ അവരുടെ നേരിയ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. താരം 104 റണ്‍സാണ് എടുത്തത്. നഹിദ ഖാന്‍ (43), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (31) എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍. 

ബംഗ്ലാദേശിനായി ഫഹിമ ഖാതൂന്‍ ആണ് മികവോടെ പന്തെറിഞ്ഞത്. താരം മൂന്ന് വിക്കറ്റുകള്‍ കൊയ്തു. ഫഹിമ തന്നെയാണ് കളിയിലെ താരവും. റുമാന അഹമ്മദ് രണ്ട് വിക്കറ്റുകളും ജഹ്നാര അലം, സല്‍മ ഖാതൂന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനായി ഫര്‍ഗാന ഹഖ് 71 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഷര്‍മിന്‍ അക്തര്‍ (44), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (46) എന്നിവരും തിളങ്ങി. പാക് നിരയില്‍ നഷ്‌റ സന്ധു മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com