ധാക്ക: പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബംഗ്ലാദേശ് താരങ്ങൾ പങ്കെടുക്കുന്ന കാര്യം സംശയത്തിൽ. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം താരങ്ങൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ ഇത് വരെ ബിസിബി വ്യക്തത വരുത്തിയിട്ടില്ല. വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ ബിസിബി തുടർ നടപടികൾ സ്വീകരിക്കൂ.
"ഞങ്ങളുടെ താരങ്ങളെ പിഎസ്‌എല്ലിലേക്ക് അയക്കുന്നതിന് മുമ്പ് സർക്കാരിൽ നിന്ന് അനുമതി തേടും. സാധാരണ ഇത്തരം കാര്യങ്ങൾ ആവശ്യമില്ല. ബോർഡ് അനുമതി നൽകും. താരങ്ങൾ പോകും തിരിച്ചു വരും. ഇതാണ് പതിവ്. എന്നാൽ സഹചര്യങ്ങൾ ഇപ്പോൾ അത്ര നല്ലതല്ല. അത് കൊണ്ട് വിഷയത്തിൽ സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു'' ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ നസ്റുൾ അബേദിൻ വ്യക്തമാക്കി.
ഇത്തവണത്തെ പിഎസ്എൽ ലേലത്തിൽ ആറ് ബംഗ്ലാദേശ് കളിക്കാരെയാണ് വിവിധ ക്ലബ്ബുകൾ സ്വന്തമാക്കിയത്. ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പിഎസ്എല്ലിൽ ചേർന്ന പേസർ മുസ്തഫിസുർ റഹ്മാനും ഇക്കൂട്ടത്തിലുണ്ട്. ഐപിഎല്ലിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചിരുന്നത്. എന്നാൽ പിന്നിട്മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും ഉയർന്നതോടെ താരാത്തെ ഒഴിവാക്കാൻ ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയിരുന്നു.
മുസ്തഫിസുർ റഹ്മാന് പുറമേ പർവേസ് ഹുസൈൻ, ഷോരിഫുൾ ഇസ്ലാം, നഹീദ് റാണ, തൻസീദ് ഹസൻ തമീം, റിഷാദ് ഹുസൈൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഈ സീസണിൽ കളിക്കാൻ ഇവർക്ക് ബംഗ്ലാദേശ് സർക്കാർ അനുമതി നൽകില്ലെന്നാണ് സൂചന.