

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ. കളി തുടങ്ങിയതിനു ശേഷം ഏതെങ്കിലും താരത്തിനു ഗുരുതരമായി പരിക്കേറ്റാൽ പകരക്കാരെ ഇറക്കാമെന്ന തീരുമാനമാണ് ബിസിസിഐ നടപ്പാക്കാൻ ഒരുങ്ങുന്നത്. പുതിയ സീസണിലെ ആഭ്യന്തര ക്രിക്കറ്റിൽ നിയമം അവതരിപ്പിക്കും. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ താരങ്ങൾക്ക് പരിക്കേറ്റത് ടീമുകൾക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നീക്കം.
പുതിയ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് പകരമായി മറ്റു താരങ്ങളെ കളിപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ പകരക്കാരെ ഇറക്കാൻ കർശനമായ നിർദ്ദേശങ്ങളും ബിസിസിഐ അവതരിപ്പിക്കുന്നു. കളിക്കിടയിലോ, കളിക്കളത്തിൽ വച്ചോ പരിക്കേറ്റാൽ മാത്രമേ പകരം താരത്തെ കളിപ്പിക്കാൻ അവസരമുണ്ടാകു. പരിമിത ഓവർ ക്രിക്കറ്റിൽ ഈ നിയമം ബാധകമല്ല. ഒന്നിലധികം ദിവസങ്ങൾ നീളുന്ന മത്സരങ്ങൾക്കാണ് നിയമം ബാധകമാകുന്നത്.
ടോസിനു തൊട്ടുമുൻപ് നൽകുന്ന പകരക്കാരുടെ പട്ടികയിൽ നിന്നു മാത്രമേ താരങ്ങളെ ഇറക്കാൻ സാധിക്കു. വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ ചെറിയ ഇളവുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം മാച്ച് റഫറിയാണ് പകരക്കാരെ ഇറക്കുന്നതിൽ തീരുമാനം എടുക്കുക. രണ്ട് താരങ്ങളും മത്സരം കളിച്ചതായി രേഖപ്പെടുത്തും.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു മത്സരത്തിനിടെ കാലിനു പരിക്കേറ്റിരുന്നു. എന്നാൽ താരത്തിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നു. മുടന്തിയാണ് പന്ത് ക്രീസിലെത്തിയത്. അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സിനും സമാന രീതിയിൽ പരിക്കേറ്റ കൈയുമായി ബാറ്റിങിനു എത്തേണ്ടി വന്നു. ഫീൽഡിങിനിടെ താരത്തിനു തോളിനു ഗുരുതരമായി പരിക്കേറ്റു. ആദ്യ ഇന്നിങ്സിൽ വോക്സ് ബാറ്റിങിനു ഇറങ്ങിയില്ല. രണ്ടാം ഇന്നിങ്സിൽ ഗത്യന്തരമില്ലാതെ ഒറ്റ കൈയിൽ ബാറ്റ് പിടിച്ചാണ് ക്രിസ് വോക്സ് ക്രീസിലെത്തിയത്. പരിക്കേറ്റിട്ടും പന്തും വോക്സും ബാറ്റിങിനു ഇറങ്ങിയത് വലിയ കൈയടികൾ നേടിയിരുന്നു.
എന്നാൽ ഇത്തരത്തിൽ പരിക്കേറ്റിട്ടും കളിക്കാനിറങ്ങുന്നത് താരങ്ങളെ സംബന്ധിച്ച് അത്ര നല്ല കാര്യമല്ല. പരിക്ക് കൂടാനാണ് ഇത് വഴിയൊരുക്കുക. കൺകഷൻ സബിസ്റ്റിറ്റ്യൂട്ടുകളെ മാത്രമേ നിലവിലെ നിയമമനുസരിച്ച് അനുവദിക്കുകയുള്ളു. മറ്റ് പരിക്കുകൾക്കു പകരം താരങ്ങളെ കളിപ്പിക്കാൻ അനുവാദമില്ല. ഇതോടെയാണ് ഇരു താരങ്ങൾക്കും നിർണായക ഘട്ടത്തിൽ ബാറ്റിങിനു ഇറങ്ങേണ്ടി വന്നത്. ഈ സംഭവങ്ങളാണ് ബിസിസിഐയുടെ പുതിയ നിയമമെന്ന തീരുമാനത്തിനു പിന്നിലെ പ്രേരണ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
