

റാഞ്ചി : ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ കുറിച്ച് ബിഹാർ. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെതിരെയാണ് ബിഹാറിന്റെ കൂറ്റൻ സ്കോർ. അമ്പത് ഓവറിൽ ടീം ബിഹാർ ആറു വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഉയർന്ന സ്‌കോറാണിത്.
മത്സരത്തിൽ വൈഭവ് സൂര്യവംശിക്കു പുറമെ, ആയുഷ് ലൊഹാരുക, സാകിബുൾ ഗനി എന്നിവരും സെഞ്ച്വറി നേടി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഗനി സ്വന്തം പേരിലാക്കി. 32 പന്തിലാണ് ബിഹാർ നായകന്റെ മിന്നൽ ശതകം. 35 പന്തിൽ സെഞ്ച്വറി നേടിയ പഞ്ചാബിന്റെ അൻമോൽ പ്രീത് സിങ്ങിന്റെ റെക്കോർഡാണ് ഗനി തിരുത്തിയെഴുതിയത്. മത്സരത്തിൽ ഗനി 40 പന്തിൽ 128 റൺസെടുത്തു.
വിജയ് ഹസാരെ ക്രിക്കറ്റിലെയും ലിസ്റ്റ് എ ക്രിക്കറ്റിലെയും ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ലോകത്തെ മൂന്നാമത്തെ വേഗമേറിയ സെഞ്ച്വറി കൂടിയാണ് ഗനിയുടേത്. 29 പന്തിൽ സെഞ്ച്വറി നേടിയ ജേക്ക് ഫ്രെയ്സർ മക്ഗുർക് , 31 പന്തിൽ സെഞ്ച്വറി തികച്ച എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് സാകിബുൾ ഗനിക്ക് മുന്നിലുള്ളത്.
ആയുഷ് ലൊഹാരുക 56 പന്തിൽ 106 റൺസെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന ലോക റെക്കോർഡ് കുറിച്ച ബിഹാർ തമിഴ്നാടിനെയാണ് പിന്തള്ളിയത്. 2022-23 സീസണിൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് നേടിയ രണ്ട് വിക്കറ്റിന് 506 റൺസ് എന്ന റെക്കോർഡാണ് ബിഹാർ തിരുത്തിയെഴുതിയത്. നെതൽലാൻഡ്സിനെതിരെ ഇംഗ്ലണ്ട് നേടിയ നാലു വിക്കറ്റിന് 498 റൺസ് എന്നതാണ് മൂന്നാമത്തെ ഉയർന്ന സ്കോർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates