

ബ്രസീലിയ: ലോകകപ്പിനു ദിവസങ്ങൾ മാത്രം നിൽക്കെ സൂപ്പർ താരം നെയ്മർ ജൂനിയറിനു വീണ്ടും പരിക്ക്. ലോകകപ്പിനു തയ്യാറെടുക്കുന്ന ബ്രസീലിനു കനത്ത അടിയാണ് താരത്തിന്റെ പരിക്ക്. കാലിലെ പേശിക്കേറ്റ പരിക്കാണ് നെയ്മറിന്റെ വഴി വീണ്ടും അടച്ചിരിക്കുന്നത്. നെയ്മറിനു രണ്ട് മുതൽ മൂന്ന് ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം വ്യക്തമാക്കുന്നത്. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരം താരം കളിക്കുമോ എന്ന കാര്യത്തിൽ സംശയവും ഉടലെടുത്തു.
നെയ്മറിന് ഗ്രേഡ് ടു മസിൽ ഇഞ്ചുറി ഉണ്ടെന്ന് എംആർഐ സ്‌കാനിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ പരിക്ക് ഭേദമാകാൻ രണ്ട് മുതൽ മൂന്ന് ആഴ്ച വരെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതോടെ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അരങ്ങേറുന്ന പാനമയ്ക്കും ഈജിപ്റ്റിനുമെതിരായ സൗഹൃദ മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും.
ജൂൺ 13നാണ് ലോകകപ്പിൽ ബ്രസീൽ ആദ്യ പോരിനിറങ്ങുന്നത്. മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ ഉദ്ഘാടന മത്സരത്തിൽ നെയ്മറിന് കളിക്കാൻ സാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. 34 വയസുകാരനായ താരം നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് മൂന്ന് പരിശീലന സെഷനുകളാണുള്ളത്. വൈദ്യ പരിശോധനക്ക് വേണ്ടി നെയ്മർ ടീമിന്റെ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തില്ല.
ഏറെക്കാലമായി നെയ്മിനു ബ്രസീൽ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയിരുന്നു. നിരന്തരമായുള്ള പരിക്ക് സൂപ്പർ താരത്തിനു കരിയറിലുടനീളം വെല്ലുവിളിയായി. ഈയടുത്താണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി നെയ്മറെ ടീമിൽ ഉൾപ്പെടുത്തിയത്. നെയ്മറുടെ തിരിച്ചുവരവ് ആരാധകർക്കിടയിൽ വലിയ ആവേശമുണ്ടാക്കി. എന്നാൽ ഒരിക്കൽ കൂടി താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം ചോദ്യ ചിഹ്നത്തിലായിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates