

ലണ്ടൻ: പുതിയ പരിശീലകൻ ഷാബി അലോൺസോയുടെ കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2026-27 സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം. എവേ പോരാട്ടത്തിൽ ചെൽസി ഫുൾഹാമിനെ 2-3നു വീഴ്ത്തി. സമീപകാലത്ത് റയൽ മാഡ്രിഡ് പരിശീലകരെന്ന നിലയിൽ പരാജയപ്പെട്ട് പുറത്തായ രണ്ട് യുവ കോച്ചുമാരുടെ നേർക്കുനേർ പോരാട്ടമെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. ചെൽസി കോച്ച് ഷാബി അലോൺസോയാണെങ്കിൽ ഫുൾഹാമിന്റെ പുതിയ കോച്ച് ആൽവരോ ആർബലോവയാണ്. ഇരുവരും മുൻ റയൽ പരിശീലകർ.
കോൾ പാമർ, ജാവോ പെഡ്രോ, വൻ തുക മുടക്കി ഇത്തവണ ടീമിലെത്തിച്ച മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളിലാണ് ചെൽസി ജയം ഉറപ്പിച്ചത്. ഫുൾഹാമിനായി ജോഷ് കിങ്, ഗോൺസാലോ ഗാർസിയ എന്നിവർ വല ചലിപ്പിച്ചു.
കളി തുടങ്ങി 30ാം സെക്കൻഡിൽ തന്നെ ഫുൾഹാമിനെ ഞെട്ടിച്ച് ചെൽസിക്കായി ജാവോ പെഡ്രോ വല കുലുക്കി. ഫിഫ ലോകകപ്പ് പോരാട്ടത്തിനുള്ള ബ്രസീൽ ടീമിൽ നിന്നു വിവാദപരമായി ഒഴിവാക്കപ്പെട്ട ജാവോ പെഡ്രോ കളി തുടങ്ങിയതിനു പിന്നാലെ ചെൽസിക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. ഫുൾഹാം ഗോൾ കീപ്പർ ബെർണ്ട് ലെനോയുടെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്താണ് താരം വല ചലിപ്പിച്ചത്.
23ാം മിനിനിറ്റിൽ ഫുൾഹാം സമനില ഗോൾ കണ്ടെത്തി ചെൽസിയെ ഞെട്ടിച്ചു. മിഡ്ഫീൽഡർ ജോഷ് കിങ് പെനാൽറ്റി ബോക്സിലേക്ക് മുന്നേറി ചെൽസി ഗോൾ കീപ്പർ റോബർട്ട് സാഞ്ചസിനെ കീഴടക്കി ഗോൾ മടക്കുകയായിരുന്നു. എന്നാൽ ആദ്യ പകുതി തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ചെൽസി വീണ്ടും ലീഡെടുത്തു. ഇത്തവണ ചെൽസി ടീമിലെത്തിച്ച മറ്റൊരു താരം മാക്സെൻസ് ലാക്രോയിക് നൽകിയ പാസ് സ്വീകരിച്ച് മോർഗൻ റോജേഴ്സ് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി മൂന്നാം ഗോളും നേടി ലീഡുയർത്തി. കോൾ പാമറാണ് സ്കോറർ. ജാവോ പെഡ്രോ നൽകിയ പാസുമായി മുന്നേറിയ പാമർ ഫുൾഹാം ഗോൾ കീപ്പർ ബെർണ്ട് ലെനോയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലിട്ടു.
54ാം മിനിറ്റിൽ തന്നെ ഫുൾഹാം രണ്ടാം ഗോൾ നേടി ചെൽസിയുടെ ലീഡ് കുറച്ചു. ഗോൺസാലോ ഗാർസിയയാണ് ഗോൾ നേടിയത്. ഫുൾഹാം താരം തിമോത്തി കാസ്റ്റഗ്നെയുടെ ഷോട്ട് ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് തടുത്തിട്ടു. റീബൗണ്ടായി വന്ന പന്ത് ക്ലോസ് റേഞ്ചിൽ നിന്നു ഹെഡറിലൂടെ ഗാർസിയ വലയിലാക്കുകയായിരുന്നു. പക്ഷേ പിന്നീട് ഗോൾ നേടാൻ സാധിക്കാതെ ഫുൾഹാം തോൽവി വഴങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates