

തെസ്‍ലോനികി: നായയുടെ കടിയേറ്റതിനെ തുടർന്നു സ്പാനിഷ് ഫുട്ബോൾ താരം കാർലസ് പെരസിനു യുവേഫ കോൺഫറൻസ് ലീഗ് യോഗ്യതാ പോരാട്ടം നഷ്ടമായി. മുൻ ബാഴ്സലോണ താരം കൂടിയായ കാർലസ് പെരസ് നിലവിൽ ഗ്രീക്ക് ക്ലബ് എരിസ് എഫ്സിയുടെ താരമാണ്. കഴിഞ്ഞ ദിവസം അസർബൈജാൻ ക്ലബ് അരസ് നക്സിവനുമായുള്ള പോരാട്ടമാണ് നായ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നു കളിക്കാൻ സാധിക്കാതെ പോയത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ താരത്തിനു ശസ്ത്രക്രിയയും വേണ്ടി വന്നു.
തന്റെ വളർത്തു നായയുമായി പുറത്തു നടക്കാനിറങ്ങിയതായിരുന്നു പെരസ്. അപ്രതീക്ഷിതമായി മറ്റൊരു നായ പെരസിന്റെ നായയെ ആക്രമിച്ചു. ഇരു നായകളേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു കടിയേറ്റത്. പിന്നാലെ പെരസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താരത്തിനു രണ്ടാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതോടെയാണ് താരം മത്സരത്തിൽ നിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യങ്ങൾ താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. മത്സരം 2-2നു സമനിലയിൽ പിരിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates