'എന്തൊരു ഈഗോയാണ്'; കൈ കൊടുക്കാന്‍ ഹര്‍ദ്ദിക് പാണ്ഡ്യ ശ്രമിച്ചു, മൈന്‍ഡടിക്കാതെ ശുഭ്മാന്‍ ഗില്‍ (വിഡിയോ)

വിഡിയോ വൈറല്‍, വിമര്‍ശിച്ച് ആരാധകര്‍
ego clash between Hardik and Gill- Fans React
Ego Clashx
Updated on
2 min read

മൊഹാലി: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തിനായി ടോസ് ചെയ്യാനെത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തമ്മില്‍ ഹസ്തദാനം ചെയ്തില്ല. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ആരാധകര്‍ വന്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ഇരുവര്‍ക്കുമിടയില്‍ ഈഗോയാണെന്നു (Ego Clash) ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ടോസ് ചെയ്ത ശേഷം ഇരു ക്യാപ്റ്റന്‍മാരും തമ്മില്‍ ഹസ്തദാനം ചെയ്യുന്നത് ക്രിക്കറ്റില്‍ പതിവാണ്. എന്നാല്‍ ടോസ് വിളിച്ച ശേഷം ഹര്‍ദിക് കൈകൊടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഗില്‍ അതു മൈന്‍ഡാക്കാതെ പോയി. പിന്നാലെ ഹര്‍ദ്ദികും വലിയ ഭാവ മാറ്റങ്ങളൊന്നുമില്ലാതെ സന്ദര്‍ഭത്തെ മാറ്റുന്നു.

മത്സരത്തില്‍ 20 റണ്‍സ് വിജയവുമായി മുംബൈ ക്വാളിഫയര്‍ രണ്ട് പോരാട്ടത്തിലേക്ക് മുന്നറി. ഗുജറാത്ത് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സുമായി മുംബൈ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്നാം ക്വാളിഫയര്‍ ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേരത്തെ ഫൈനലുറപ്പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് സ്വന്തമാക്കാനായത്. 49 പന്തില്‍ ഒരു സിക്‌സും 10 ഫോറുമുള്‍പ്പെടെ 80 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ ക്രീസില്‍ നില്‍ക്കുന്ന സമയത്ത് ഗുജറാത്ത് ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

229 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ഇന്നിങ്‌സിലെ നാലാം പന്തില്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെ (ഒരു റണ്‍) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ - കുശാല്‍ മെന്‍ഡിസ് കൂട്ടുകെട്ട് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 34 പന്തില്‍ 64 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് 20 റണ്‍സെടുത്തു പുറത്തായി. മൂന്നാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ - വാഷിങ്ടന്‍ സുന്ദര്‍ കൂട്ടുകെട്ട് 44 പന്തില്‍ 84 റണ്‍സെടുത്തു. 24 പന്തില്‍ 48 റണ്‍സെടുത്താണ് വാഷിങ്ടന്‍ സുന്ദര്‍ മടങ്ങിയത്. താരത്തെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് മുംബൈ കളിയില്‍ പിടിമുറുക്കി.

ഗുജറാത്ത് വിജയത്തിലേക്ക് അടുക്കുന്നു എന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ മികച്ച ഫോമിലായിരുന്ന സായ് സുദര്‍ശനെ ഗ്ലീസന്‍ ബൗള്‍ഡാക്കി. റണ്‍ റേറ്റ് ഉയര്‍ന്നത് ഗുജറാത്ത് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി. 19-ാം ഓവറില്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് (15 പന്തില്‍ 24 റണ്‍സ്) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന ഓവറില്‍ ഷാരൂഖ് ഖാനും (13 റണ്‍സ്) മടങ്ങി. 16 റണ്‍സുമായി രാഹുല്‍ തേവാടിയയും റണ്ണൊന്നുമെടുക്കാതെ റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ടും ജസ്പ്രിത് ബുംറ, ഗ്ലീസന്‍, മിച്ചല്‍ സാന്റ്‌നര്‍, അശ്വനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ, ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുന്‍നിര ബാറ്റര്‍മാരുടെ മികവിലാണ് മുംബൈ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 81 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത് നല്‍കിയ രണ്ടു ക്യാച്ചുകള്‍ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നല്‍കേണ്ടി വന്നത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ - ജോണി ബെയര്‍‌സ്റ്റോ കൂട്ടുകെട്ട് നല്‍കിയത്. 44 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടി മികച്ച അടിത്തറ പാകിയ ശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തില്‍ 47 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയാണ് ആദ്യം പുറത്തായത്. പിന്നാലെ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് 34 പന്തില്‍ 59 റണ്‍സ് കൂട്ടുകെട്ട് രോഹിത് ശര്‍മ പടുത്തുയര്‍ത്തി.

20 പന്തില്‍ 33 റണ്‍സെടുത്താണ് സൂര്യകുമാര്‍ യാദവ് മടങ്ങിയത്. രോഹിത് ശര്‍മ തിലക് വര്‍മ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 22 പന്തില്‍ 43 റണ്‍സ് നേടി. ടീം സ്‌കോര്‍ 186ല്‍ എത്തിനില്‍ക്കെ, സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത് മടങ്ങി. 50 പന്തില്‍ 4 സിക്‌സും 9 ഫോറുമുള്‍പ്പെടെയാണ് രോഹിത് 81 റണ്‍സെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com