

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയിക്കാൻ മറന്ന് ലിവർപൂൾ. തുടരെ നാല് സമനിലകൾക്കു പിന്നാലെ നിലവിലെ ചാംപ്യൻമാർ ബേൺമതിനോട് അട്ടിമറി തോൽവി വഴങ്ങി. എല്ലാ മത്സരങ്ങളിലുമായി ലിവര്‍പൂൾ അപരാജിതരായി 13 മത്സരങ്ങൾ കളിച്ചാണ് ബേൺമതിനെ നേരിടാൻ അവരുടെ തട്ടകത്തിലെത്തിയത്. എവേ പോരിൽ അട്ടിമറി തോൽവിയിൽ ആ കുതിപ്പിന് കടിഞ്ഞാൺ. 2-3 എന്ന സ്‌കോറിനാണ് ബേണ്‍മത് നിലവിലെ ചാംപ്യന്‍മാരെ അട്ടിമറിച്ചത്.
മൂന്ന് സമനിലകളും ഒരു തോല്‍വിയുമായി ക്ഷീണത്തിലായിരുന്ന മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍ തിരിച്ചെത്തി. അവര്‍ സ്വന്തം തട്ടകത്തില്‍ വൂള്‍വ്‌സിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം.
മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം 2-1നു ബ്രൈറ്റനെ തകര്‍ത്തു. ബേണ്‍ലി ടോട്ടനം ഹോട്‌സ്പറിനെ സ്വന്തം തട്ടകത്തില്‍ 2-2നു സമനിലയില്‍ കുരുക്കി. വെസ്റ്റ് ഹാം യുനൈറ്റഡ് സ്വന്തം സ്റ്റേഡിയത്തില്‍ സണ്ടര്‍ലാന്‍ഡിനെ 3-1നു പരാജയപ്പെടുത്തി.
ബേണ്‍മത്- ലിവര്‍പൂള്‍
ആദ്യ പകുതിയില്‍ 2 ഗോളിനു പിന്നില്‍ നിന്ന ലിവര്‍പൂള്‍ ഇടവേളയ്ക്ക് പിരിയും മുന്‍പ് ഒരു ഗോള്‍ മടക്കി ലീഡ് കുറച്ചു. പിന്നീട് 80ാം മിനിറ്റില്‍ സമനിലയും പിടിച്ചു. എന്നാല്‍ ഇഞ്ച്വറി സമയത്ത് ഗോള്‍ വഴങ്ങി അവര്‍ 13ാം സ്ഥാനത്തുള്ള ബേണ്‍മതിനോടു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
എവനില്‍സന്‍ 26ാം മിനിറ്റില്‍ ബേണ്‍മതിനെ മുന്നിലെത്തിച്ചു. പിന്നാലെ 33ാം മിനിറ്റില്‍ അലക്‌സ് ജിമനെസ് അവര്‍ക്ക് രണ്ടാം ഗോളും സമ്മാനിച്ചു. ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈകിലൂടെയാണ് ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുന്‍പ് ലിവര്‍പൂള്‍ ലീഡ് കുറച്ചത്. 80ാം മിനിറ്റില്‍ സബോസ്ലായും വല ചലിപ്പിച്ചു. മത്സരം സമനിലയില്‍ അവസാനിപ്പിക്കാമെന്ന് നിലവിലെ ചാംപ്യന്‍മാര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് ബേണ്‍മതിന്റെ വിജയ ഗോള്‍ ഇഞ്ച്വറി സമയത്ത് വരുന്നത്. കളി 90 മിനിറ്റ് കഴിഞ്ഞ് ഇഞ്ച്വറി സമയത്തേക്ക് കടന്നതിനു പിന്നാലെയാണ് അമിന്‍ അഡ്‌ലിയിലൂടെ ബേണ്‍മത് മൂന്നാം ഗോള്‍ വലയിലിട്ട് ജയം പിടിച്ചെടുത്തത്.
മാഞ്ചസ്റ്റര്‍ സിറ്റി- വൂള്‍വ്‌സ്
ഒമര്‍ മര്‍മോഷും അന്റോയിന്‍ സെമന്യോയുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയ വഴിയില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ മര്‍മോഷിന്റെ ഗോള്‍ വന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സെമന്യോയും വല ചലിപ്പിച്ചു. എർലിങ് ഹാളണ്ടിനെ പകരക്കാരുടെ ബഞ്ചിലിരുത്തിയാണ് സിറ്റി ആദ്യ പകുതി തുടങ്ങിയത്. പിന്നീട് താരം കളത്തിലെത്തിയെങ്കിലും വല ചലിപ്പിക്കാൻ സാധിച്ചില്ല. ജയത്തോടെ സിറ്റിക്ക് 46 പോയിന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates