

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഡല്‍ഹി ക്യാപിറ്റല്‍സ് അവരെ 7 വിക്കറ്റിനു തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 20 ഓവറില്‍ 109 റണ്‍സിനു പുറത്താക്കാന്‍ ഡിസിക്കു സാധിച്ചു. അവര്‍ 15.4 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 111 റണ്‍സെടുത്തു വിജയം സ്വന്തമാക്കുകയും ചെയ്തു.
5 തുടര്‍ ജയങ്ങളുമായി ആര്‍സിബി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ആറ് കളിയില്‍ മൂന്നാം ജയവുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ ഡൽഹിക്കായി.
ജയത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്കായി ലോറ വോള്‍വാര്‍ട് പുറത്താകാതെ 38 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്‌സ് 24 റണ്‍സെടുത്തു. ഓപ്പണര്‍ ഷെഫാലി വര്‍മ 8 പന്തില്‍ 16 റണ്‍സും കണ്ടെത്തി. ടീം ജയം സ്വന്തമാക്കുമ്പോള്‍ 19 റണ്‍സുമായി മരിസന്‍ കാപ് ലോറയ്‌ക്കൊപ്പം ക്രീസില്‍ പുറത്താകാതെ നിന്നു.
നേരത്തെ ഡല്‍ഹി ബൗളര്‍മാരുടെ പ്രകടനം ആര്‍സിബിയുടെ ബാറ്റിങിനെ ബാധിച്ചു. 3 പേര്‍ മാത്രമാണ് അവരുടെ നിരയില്‍ രണ്ടക്കം കടന്നത്. 34 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ് ടോപ് സ്‌കോറര്‍.
18 റണ്‍സെടുത്ത രാധ യാദവ്, 11 റണ്‍സെടുത്ത ജോര്‍ജിയ വോള്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 2ന് 62 എന്ന നിലയില്‍ നിന്നാണ് ആര്‍സിബി അതിവേഗം തകര്‍ന്നത്. 36 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് 62ല്‍ രണ്ടാം വിക്കറ്റ് വീഴുന്നു. പിന്നീട് 47 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച 8 വിക്കറ്റും പോയി.
ഡല്‍ഹിക്കായി നന്ദനി ശര്‍മ 3 വിക്കറ്റെടുത്തു. ചിനെല്ല ഹെന്റി, മരിസന്‍ കാപ്, മലയാളി താരം മിന്നു മണി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശ്രീ ചരണി ഒരു വിക്കറ്റെടുത്തു. മിന്നു മണി നിർണായകമായ രണ്ട് വിക്കറ്റുകളാണ് പിഴുതത്. ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ധാനയുടേയും പവർ ഹിറ്റർ റിച്ച ഘോഷിന്റേയും വിക്കറ്റുകളാണ് മലയാളി താരം പോക്കറ്റിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates