

ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ മുൻ പേസർ ഷാപുർ സദ്രാൻ അപൂർവ രോഗം ബാധിച്ച് അതീവ ഗുരുതാരാവസ്ഥയിൽ ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ. ഹീമോഫാഗോസിറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്എൽഎച്) ബാധിച്ചാണ് താരം ഇന്ത്യയിൽ ചികിത്സക്യ്ക്കെത്തിയത്. ജനുവരി മുതൽ താരം ന്യൂഡൽഹിയിലെ ആശുപത്രിയിലുണ്ട്. 38കാരനായ താരം നിലവിൽ അത്യാഹിത വിഭാഗത്തിൽ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണെന്നു ബന്ധുക്കൾ വ്യക്തമാക്കി.
അഫ്ഗാൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ പേസറാണ് ഷാപുർ സാദ്രാൻ. അദ്ദേഹത്തിന് ഗുരുതരമായ അണുബാധയുണ്ടായിരുന്നു. ക്ഷയരോഗം ഉൾപ്പെടെയുള്ള അസുഖങ്ങളും താരത്തിനുണ്ട്. പരിശോധനകളിൽ അണുബാധ മസ്തിഷ്കത്തിനേയും ബാധിച്ചതായി കണ്ടെത്തി. ഇടയ്ക്ക് അസുഖം ഭേദപ്പെടുന്നതിന്റെ ലക്ഷണങ്ങൾ പ്രടിപ്പിച്ചിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും അണുബാധയുണ്ടായി സ്ഥിതി കൂടുതൽ വഷളായി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാദ്രാന് ആദ്യമായി അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകാൻ അഫ്ഗാനിസ്ഥാനിലെ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. തുടക്കത്തിൽ ചികിത്സയോട് പ്രതികരിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തെങ്കിലും, 20 ദിവസത്തിനുള്ളിൽ രോഗം മൂർച്ഛിച്ചതോടെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇടം കൈയൻ പേസറായ ഷാപുർ സാദ്രാൻ 2009നും 2020-നും ഇടയിൽ അഫ്ഗാനിസ്ഥാനായി 44 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ 80 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം, അഫ്ഗാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച താരം കൂടിയാണ്. 2015ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയം കുറിച്ച നിമിഷം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സ്കോട്ലൻഡിനെതിരായ ആ മത്സരത്തിൽ വിജയ റൺ നേടിയത് സാദ്രാനായിരുന്നു. അതേ മത്സരത്തിൽ 38 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം ആ ലോകകപ്പിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates