

സൂറിച്ച്: വനിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കി ഫിഫ. മുഖ്യ പരിശീലകനോ സഹ പരിശീലകനോ വനിതയായിരിക്കണമെന്നു പുതിയ നിയമത്തിലെ നിബന്ധയില്‍ വ്യക്തമാക്കുന്നു. ലോക ഫുട്‌ബോള്‍ ഫെഡറേഷന്‍ കൗണ്‍സിലാണ് പുതിയ നിയമം പാസാക്കിയത്.
ഡഗൗട്ടില്‍ ഇരിക്കുന്ന സ്റ്റാഫുകളില്‍ രണ്ട് പേര്‍ വനിതയായിരിക്കണം. മെഡിക്കല്‍ സ്റ്റാഫിലെ ഒരംഗവും വനിതയായിരിക്കണമെന്നു പുതിയ നിയമത്തില്‍ പറയുന്നു.
ഫിഫ അംഗീകാരമുള്ള യൂത്ത്, സീനിയര്‍, ദേശീയ ടീമുകള്‍ക്കു ക്ലബ് ടീമുകള്‍ക്കും നിബന്ധന ബാധകമാണ്. സെപ്റ്റംബറില്‍ പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പ് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.
വനിതാ ഫുട്‌ബോള്‍ വളരുന്നുണ്ടെങ്കിലും കോച്ചിങ്, ടെക്‌നിക്കല്‍ പദവികളില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതാണ് ഫിഫയെ പുതിയ നിയമത്തിനു പ്രേരിപ്പിച്ചത്. 20223ലെ വനിതാ ലോകകപ്പിലെ 32 ടീമുകളില്‍ 12 ടീമുകള്‍ക്കു മാത്രമായിരുന്നു വനിതാ പരിശീലകര്‍.