

വാഷിങ്ടൺ: ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടം ഇതിഹാസ ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ പേരിലാണ്. 16 ഗോളുകൾ. ഈ ലോകകപ്പിൽ ക്ലോസെയുടെ റെക്കോർഡ് ആര് മറികടക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസിയും ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പെയും മത്സര രംഗത്തുണ്ട്. ഇതിൽ ആര് നേടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇത്തവണ കൂടുതൽ ടീമുകളും മത്സരങ്ങളും ഉള്ളതിനാൽ ഇരുവർക്കും കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നത് ഈ റെക്കോർഡ് പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു.
ലയണൽ മെസിക്ക് നിലവിൽ 13 ഗോളുകളാണ് 6 ലോകകപ്പുകളിൽ നിന്നുള്ളത്. എംബാപ്പെ കരിയറിലെ മൂന്നാം ലോകകപ്പിനാണ് ഇറങ്ങുന്നത്. താരത്തിനു ഇപ്പോൾ തന്നെ 12 ഗോളുകളുണ്ട്. ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താൻ മെസിക്ക് ഇനി 3 ഗോളുകൾ കൂടി വേണം. റെക്കോർഡ് തകർക്കാൻ 4 ഗോളുകളും. എംബാപ്പെയ്ക്ക് റെക്കോർഡിനൊപ്പമെത്താൻ 4 ഗോളുകളും മറികടക്കാൻ 5 ഗോളുകളും വേണം.
2022ൽ അർജന്റീന കപ്പുയർത്തിയ ഖത്തർ ലോകകപ്പിൽ 7 ഗോളുകളാണ് മെസി അടിച്ചു കൂട്ടിയത്. നിലവിൽ ഗോൾ വേട്ടയിൽ മെസി ജസ്റ്റ് ഫോണ്ടെയ്നൊപ്പമാണ്. ഫ്രഞ്ച് താരമായ ജസ്റ്റ് ഫോണ്ടെയ്ൻ ഒറ്റ ലോകകപ്പിലാണ് 13 ഗോളുകൾ അടിച്ചത് എന്നതും ശ്രദ്ധേയമാണ്. ഈ റെക്കോർഡ് ഇരുവരും മറികടക്കുമോ എന്നതും അധിക കൗതുകമായി നിൽക്കുന്നു.
27 വയസുള്ള എംബാപ്പെയുടെ ലോകകപ്പിലെ ഗോൾ വേഗം അത്ഭുതപ്പെടുത്തുന്നതാണ്. 2018ൽ തന്റെ കന്നി ലോകകപ്പ് കളിക്കാനിറങ്ങിയ എംബാപ്പെ 4 ഗോളുകളാമ് നേടിയത്. 2022ൽ (ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ) 8 ഗോളുകളും അദ്ദേഹം നേടി. ക്ലോസെയുടെ റെക്കോർഡ് തകർക്കുക മാത്രമല്ല, ഭാവിയിൽ ആർക്കും തകർക്കാൻ കഴിയാത്ത ഒരു പുതിയ നാഴികക്കല്ല് സ്ഥാപിക്കാനും എംബാപ്പെയ്ക്ക് സാധിച്ചേക്കും.
ലോകകപ്പ് ഗോൾ വേട്ടക്കാർ
1- മിറോസ്ലാവ് ക്ലോസെ: ജർമനി, 16 ഗോളുകൾ
2- റൊണാൾഡോ: ബ്രസീൽ, 15 ഗോളുകൾ
3- ഗെർഡ് മുള്ളർ: ജർമ്മനി, 14 ഗോളുകൾ
4- ലയണൽ മെസി: അർജന്റീന, 13 ഗോളുകൾ
4- ജസ്റ്റ് ഫോണ്ടെയ്ൻ: ഫ്രാൻസ്, 13 ഗോളുകൾ
6- കിലിയൻ എംബാപ്പെ: ഫ്രാൻസ്, 12 ഗോളുകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates