

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിനു പിന്നാലെ മൈതാനത്ത് കൂട്ടത്തല്ല്. സ്പാനിഷ് താരങ്ങളായ എറിക് ഗാർഷ്യ, ഗാവി എന്നിവരെ അർജന്റീന താരം ലിയാൻഡ്രോ പരേഡെസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഫൈനൽ വിസിലിനു പിന്നാലെ റോഡ്രിയെ അർജന്റീന താരം മൊളീന അടിച്ചതാണ് ആദ്യ സംഭവം. പിന്നാലെയാണ് പരേഡസ് ഗാർഷ്യയേയും ഗാവിയേയും തല്ലിയത്.
തോൽവിക്കു പിന്നാലെ അർജന്റീന താരങ്ങളുടെ നിലവിട്ട പെരുമാറ്റം ടീമിനു വലിയ നാണക്കേടായി മാറി. ഫലത്തിൽ മത്സരത്തിൽ രണ്ട് അർജന്റീന താരങ്ങൾ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുന്ന സ്ഥിതിയുമുണ്ടായി. നേരത്തെ നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായിരുന്നു.
ഫൈനൽ വിസിലിനു പിന്നാലെ വിജയം ആഘോഷിക്കാൻ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങൾക്കിടയിൽ റോഡ്രിയെ, അർജന്റീന താരം മൊളീന അടിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. റോഡ്രി ഇത് ചോദ്യം ചെയ്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചു മാറ്റാനെത്തി.
പിന്നാലെ പരേഡെസ് എത്തി ഗാർഷ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി തന്നെ നേരിട്ടു. പിന്നീട് ഇരു ടീമിലെയും താരങ്ങളും അർജന്റീന കോച്ച് ലയണൽ സ്‌കലോനിയും ചേർന്നാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പിന്നാലെ പരേഡെസിന് റെഡ് കാർഡും കിട്ടി.
ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. 106ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ടീമിന്റെ വിജയ ഗോൾ നേടിയത്. 2010ന് ശേഷമുള്ള ടീമിന്റെ കിരീട നേട്ടമാണിത്. കഴിഞ്ഞ തവണ ഖത്തറിൽ സ്വന്തമാക്കിയ കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates