

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ഉദ്വേഗ നിമിഷങ്ങൾ സമ്മാനിച്ച് ഗ്രൂപ്പ് ജി പോരാട്ടങ്ങൾ. ന്യൂസിലൻഡിനെതിരെ ഗോളുകൾ അടിച്ചുകൂട്ടി ബെൽജിയം (5-1) ഗ്രൂപ്പ് ചാംപ്യൻമാരായും ഇറാനെതിരെ 1-1നു സമനില പിടിച്ച് ഈജിപ്ത് രണ്ടാം സ്ഥാനക്കാരായും നോക്കൗട്ട് ഉറപ്പിച്ചു. ഗോൾ വീഴുന്നതിനനുസരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ ഇടക്കിടെ മാറുന്ന കാഴ്ചയാണ് മത്സരം പുരോഗമിക്കുന്നതിനിടെ കണ്ടത്. ലൈവ് പോയിന്റ് ടേബിളിൽ സ്ഥാനങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ ബെൽജിയം മൂന്ന് ഗോളുകൾക്ക് മുന്നിലായപ്പോൾ അവർ ഒന്നാം സ്ഥാനത്തേക്ക് കയറി. എന്നാൽ ന്യൂസിലൻഡ് ഗോൾ മടക്കിയതോടെ ഈജിപ്ത് വീണ്ടും ഒന്നാമതെത്തി. തൊട്ടടുത്ത മിനിറ്റിൽ തന്നെ ലുകാകു ഗോൾ നേടിയതോടെ ബെൽജിയം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ഒടുവിൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ 5 പോയിന്റുമായി ബെൽജിയം ഒന്നാമതും, അത്രയും തന്നെ പോയിന്റുള്ള ഈജിപ്ത് ഗോൾ വ്യത്യാസത്തിൽ രണ്ടാമതുമായി നോക്കൗട്ട് കടന്നു. ഇറാൻ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ന്യൂസിലൻഡ് ലോകകപ്പിൽ നിന്നു പുറത്തായി.
ബെൽജിയം- ന്യൂസിലൻഡ്
നോക്കൗട്ടിലെത്താൻ ജയം അനിവാര്യമായിരുന്നു ബെൽജിയത്തിന്. തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ അവർ 28ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെ ലീഡെടുത്തു. സൂപ്പർ താരം കെവിൻ ഡി ബ്രുയ്നെ എടുത്ത കോർണർ കിക്ക് പ്രതിരോധിക്കുന്നതിൽ ന്യൂസിലൻഡ് വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ആദ്യ പകുതി ഈയൊരു ഗോളിലാണ് അവസാനിച്ചത്. ശേഷിച്ച നാല് ഗോളുകൾ ബെൽജിയം രണ്ടാം പകുതിയിലാണ് നേടിയത്. ന്യൂസിലൻഡിന്റെ ആശ്വസ ഗോളും അവസാന ഘട്ടത്തിലാണ് വന്നത്. ഇതോടെ മത്സരത്തിൽ പിറന്ന ആറിൽ അഞ്ച് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
രണ്ടാം പകുതിയിൽ ബെൽജിയം പൂർണമായും കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി. രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റിൽ ട്രൊസാർഡ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. 66ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്‌നെ ബെൽജിയത്തിന്റെ ലീഡ് മൂന്നാക്കി. ന്യൂസിലൻഡ് 84ാം മിനിറ്റിൽ ഏലിയ ജസ്റ്റിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും സമയം വൈകിയിരുന്നു. പിന്നാലെ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകു 86ാം മിനിറ്റിൽ ബെൽജിയത്തിനു നാലാം ഗോൾ സമ്മാനിച്ചു. ഒടുവിൽ അവസാന ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റിൽ അലക്‌സിസ് സെയ്ൽമേക്കേഴ്‌സ് ബെൽജിയം പട്ടിക പൂർത്തിയാക്കി.
ഈജിപ്തിനെ തളച്ച് ഇറാൻ
ഇറാൻ - ഈജിപ്ത് മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അഞ്ചാം മിനിറ്റിൽ തന്നെ മുഹമ്മദ് സാബറിലൂടെ ഈജിപ്ത് ആദ്യം മുന്നിലെത്തി. മുഹമ്മദ് സലായുടെ ഷോട്ട് ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് തടുത്തെങ്കിലും റീബൗണ്ട് സാബർ വലയിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. 9ാം മിനിറ്റിൽ ഇറാനുകൂലമായി ലഭിച്ച പെനാൽറ്റി തടഞ്ഞ് ഈജിപ്ത് ഗോൾ കീപ്പർ മുസ്തഫ ഷൊബയിർ തിളങ്ങി. മെഹ്ദി തരിമിയാണ് കിക്കെടുത്തത്.
ഇറാൻ അധികം വൈകാതെ തന്നെ സമനില പിടിച്ചെടുത്തു. 14ാം മിനിറ്റിൽ റെസായ്യനിലൂടെയാണ് അവർ ഈജിപ്തിനെ ഒപ്പം പിടിച്ചത്. തുടർന്ന് ഇരു ടീമുകളും കടുത്ത ഫൗളുകളിലൂടെയും ആക്രമാണാത്മക നീക്കങ്ങളിലൂടെയും മുന്നേറിയെങ്കിലും ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. കളി അവസാന നിമിഷങ്ങളിലേക്ക് കടക്കവെ ഇറാന്റെ ഖലീൽസാദെ നേടിയ ഗോൾ വാർ പരിശോധനയിലൂടെ ഓഫ്സൈഡാണെന്ന് വിധിച്ചതോടെ മത്സരം 1-1നു സമനിലയിൽ പിരിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates