

ഹൂസ്റ്റൺ: ജപ്പാനെതിരെ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32ൽ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ബ്രസീലിനായി തിളങ്ങിയ താരങ്ങളിൽ ഒരാൽ ബ്രൂണോ ഗ്വിമാരെസായിരുന്നു. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം കാസെമിറോ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരുടെ ഗോളിലൂടെ ബ്രസീൽ രണ്ടാം പകുതിയിൽ മത്സരം തിരികെ പിടിക്കുകയായിരുന്നു. അവരുടെ വിജയ ഗോൾ വന്നത് 90 മിനിറ്റിനു ശേഷമുള്ള ഇഞ്ച്വറി സമയത്താണ്. വിജയ ഗോളിനു വഴിയൊരുക്കിയ അസിസ്റ്റ് നൽകിയത് ഗ്വിമാരെസാണ്. താരത്തിന്റെ ഈ ലോകകപ്പിലെ നാലാമത്തെ അസിസ്റ്റാണിത്. 4 മത്സരങ്ങളിൽ നിന്നു 4 അസിസ്റ്റുകൾ.
ഇതോടെ താരം രണ്ട് നേട്ടങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന ബ്രസീൽ ഇതിഹാസം സിക്കോയുടെ റെക്കോർഡിനൊപ്പമാണ് ഗ്വിമാരെസും എത്തിയത്. 44 വർഷത്തിനു ശേഷമാണ് ഒരു ബ്രസീൽ താരം സീക്കോയുടെ ഈ അപൂർവ റെക്കോർഡിനൊപ്പമെത്തിയത്. 44 വർഷക്കാലമായി മറ്റൊരു ബ്രസീലിയൻ ഫുട്ബോൾ താരത്തിനും സാധിക്കാത്ത ഒരു അപൂർവ നേട്ടമാണ് ന്യൂകാസിൽ യുനൈറ്റഡ് മധ്യനിര താരം സ്വന്തം പേരിലാക്കിയത്. സിക്കോ 1982ൽ സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ഗ്വിമാരെസും പേരെഴുതി ചേർത്തത്.
ഫുട്ബോൾ ചരിത്രത്തിൽ ഇന്നേവരെ അണിനിരന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ടീമുകളിലൊന്നായാണ് 1982ലെ ബ്രസീൽ ടീം വിലയിരുത്തപ്പെടുന്നത്. അതിനു ശേഷം ബ്രസീലിന്റെ സെലക്കാവോ ജേഴ്സി അണിഞ്ഞ ലോകോത്തര താരങ്ങളിൽ ആർക്കും തന്നെ ഒരു ലോകകപ്പിൽ സിക്കോയുടെ ആ ക്രിയേറ്റീവ് മികവിനൊപ്പമെത്താൻ കഴിഞ്ഞിരുന്നില്ല.
21ാം നൂറ്റാണ്ടിലെ ഒരു ലോകകപ്പിൽ 4 അസിസ്റ്റുകൾ നൽകുന്ന ഇതിഹാസ താരങ്ങൾക്കൊപ്പവും ഗ്വിമാരെസ് തന്റെ പേരെഴുതി വച്ചു. മൈക്കൽ ബാലാക്ക് (ജർമനി 2002), ഫ്രാൻസെസ്കോ ടോട്ടി (ഇറ്റലി 2006), യുവാൻ ക്വഡ്രാഡോ (കൊളംബിയ 2014) എന്നിവരാണ് നേരത്തെ ഈ നൂറ്റണ്ടിൽ ഒറ്റ ലോകകപ്പ് എഡിഷനിൽ ഇത്രയും അസിസ്റ്റുകൾ നൽകിയ താരങ്ങൾ.
ഈ ലോകകപ്പിലും ഇതുവരെയുള്ള കളികളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളിൽ ഒന്നാം സ്ഥാനത്തും ഗ്വിമാരെസാണ്. ജർമനിയുടെ ഫ്ലോറിയൻ വിയറ്റ്സ്, ഫ്രാൻസിന്റെ മൈക്കൽ ഒലീസെ, സ്വീഡന്റെ അലക്സാണ്ടർ ഇസാക്ക് (എല്ലാവർക്കും മൂന്ന് അസിസ്റ്റുകൾ വീതം) എന്നിവരെ മറികടന്നാണ് ഗ്വിമാരെസ് ഒന്നാമത് നിൽക്കുന്നത്.
ബ്രസീലിന്റെ എട്ടാം നമ്പർ ജേഴ്സി അണിയുന്ന ഈ 28 കാരന്റെ നിർണായക സംഭാവനകൾ ഗ്രൂപ്പ് ഘട്ടം മുതൽക്കേ പ്രകടമായിരുന്നു. മൊറോക്കോയ്‌ക്കെതിരെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വിനീഷ്യസ് ജൂനിയറിന് ഗോൾ നേടാൻ ഗ്വിമാരെസാണ് വഴിയൊരുക്കിയത്. സ്കോട്ലൻഡിനെതിരായ രണ്ടാം മത്സരത്തിൽ വിനീഷ്യസ് ജൂനിയറിനും മാത്യൂസ് കുന്യയ്ക്കും ഗോളടിക്കാൻ പാസുകൾ നൽകിയത് ഗ്വിമാരെസ് തന്നെ. പിന്നാലെയാണ് ജപ്പാനെതിരെയുള്ള വിജയ ഗോളിലേക്കുള്ള ഗോൾ വഴിയൊരുക്കൽ.
ജപ്പാനെതിരെയുള്ള മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ, ജാപ്പനീസ് പ്രതിരോധ ഭടന്മാർ തടിച്ചുകൂടിയ പെനാൽറ്റി ബോക്സിനുള്ളിലേക്ക് മാർട്ടിനെല്ലിയെ കൃത്യമായി കണ്ടെത്തുന്നതിൽ ഗ്വിമാരെസ് കാണിച്ച ശാന്തതയും മികവും എടുത്തു പറയേണ്ടതാണ്. സമ്മർദ്ദ ഘട്ടത്തിൽ അദ്ദേഹം നൽകിയ ആ മാന്ത്രിക പാസാണ് ബ്രസീലിന് പ്രീ ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates