

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ രണ്ട് വമ്പൻ അട്ടിമറികൾ നടന്നു കഴിഞ്ഞു. കിരീട സാധ്യത കൽപ്പിക്കപ്പെട്ട നെതർലൻഡ്സും ജർമനിയും. പിന്നാലെ ലോക കിരീടം ഇത്തവണ ആരുയർത്തുമെന്ന പ്രവചനങ്ങളും പല വിധം ലോകത്ത് നടക്കുന്നു. പോൾ നീരാളി മുതൽ പക്ഷികളും മൃഗങ്ങളും ആയി നിരവധി പ്രവചനങ്ങൾ മുൻപ് വന്നിട്ടുണ്ട്. ഇപ്പോഴും അത്തരം പ്രവചനങ്ങളും അരങ്ങേറുന്നു. അതിനിടെ ശ്രദ്ധ നേടുന്നത് പ്രമുഖ സ്പോർട്സ് അനലറ്റിക്സ് ഗ്രൂപ്പായ ഒപ്റ്റയുടെ ഏറ്റവും പുതിയ പ്രവചനങ്ങളാണ്. ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടറാണ് ഫലങ്ങൾ പ്രവചിക്കുന്നത്. ലഭ്യമായ ഏല്ലാ ഡാറ്റകളും ശേഖരിച്ചാണ് അവർ പ്രവചനം നടത്തി ഫലം പുറത്തുവിട്ടിരിക്കുന്നത്.
ആരാകും ഇത്തവണ കിരീടം ഉയർത്തുക? ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടർ ബാക്കി മത്സരങ്ങൾ 25,000 തവണ സിമുലേറ്റ് ചെയ്ത് തയ്യാറാക്കിയ പ്രവചനത്തിൽ ഫ്രാൻസിനാണ് ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുന്നത്. ആദ്യ ഘട്ടം കഴിഞ്ഞ ശേഷം സൂപ്പർ കംപ്യൂട്ടർ പ്രവചിക്കുന്ന കിരീട സാധ്യതാ ശതമാനം ഇങ്ങനെ. ഫ്രാൻസ്: 18.7 ശതമാനം, അർജന്‍റീന: 16.3 ശതമാനം, സ്പെയിൻ: 13.5 ശതമാനം, ഇംഗ്ലണ്ട്: 9.7 ശതമാനം, ബ്രസീൽ: 6.5 ശതമാനം എന്നിങ്ങനെയാണ് ഒപ്റ്റ സൂപ്പര്‍ കംപ്യൂട്ടറിന്‍റെ പ്രവചനം.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട 2022ലെ അർജന്‍റീന- ഫ്രാൻസ് കലാശപ്പോരാട്ടത്തിന്‍റെ ആവർത്തനമാകും ഇത്തവണയും സംഭവിക്കുക എന്നതാണ് ഏറ്റവും പുതിയ പ്രവചനം. കഴിഞ്ഞ തവണ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് അർജന്റീന കിരീടം ഉയർത്തിയത്. 2018ലെ ചാംപ്യൻമാരെന്ന നിലയിൽ എത്തിയ ഫ്രാൻസ് തുടരെ രണ്ടാം ഫൈനൽ കളിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഇത്തവണ എംബാപ്പെയുടെ ഫ്രാൻസ് കിരീടം തിരിച്ചുപിടിച്ച് മധുരപ്രതികാരം ചെയ്യുമെന്നാണ് സൂപ്പർ കംപ്യൂട്ടർ പറയുന്നത്.
ടൂർണമെന്‍റ് തുടങ്ങുമ്പോൾ കിരീട സാധ്യതയിൽ രണ്ടാം സ്ഥാനത്തായിരുന്നു (13 ശതമാനം) ഫ്രാൻസ്, ഗ്രൂപ്പ് ഘട്ടത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് 18.7 ശതമാനവുമായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. 1998ൽ ചാംപ്യന്മാരായതിന് ശേഷം ആദ്യമായാണ് ഫ്രാൻസ് തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ജയിക്കുന്നത്. റൗണ്ട് ഓഫ് 32ൽ സ്വീഡനാണ് ഫ്രഞ്ച് ടീമിന്റെ എതിരാളികൾ. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ഏറ്റവും മുന്നിലായിരുന്ന സ്പെയിൻ നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അർജന്‍റീനയ്ക്ക് അനുകൂലം
നിലവിലെ ചാംപ്യന്മാരായ അർജന്‍റീനയ്ക്ക് ഫൈനൽ വരെയുള്ള മത്സരക്രമം ഏറെ അനുകൂലമാണെന്നാണ് ഒപ്റ്റയുടെ കണ്ടെത്തൽ. റൗണ്ട് ഓഫ് 32ൽ നവാഗതരായ കാബോ വെർദെയാണ് അർജന്‍റീനയുടെ എതിരാളികൾ. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയോ ഈജിപ്തോ വരാം. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ്, കൊളംബിയ, ഘാന അല്ലെങ്കിൽ അൾജീരിയ എന്നിവരിലൊരാളെയാകും മെസിയും സംഘവും നേരിടുക. സെമി ഫൈനൽ വരെ അർജന്‍റീനയ്ക്ക് കാര്യമായ വൻ വെല്ലുവിളികൾ ഇല്ല. സെമിയിൽ ബ്രസീലോ ഇംഗ്ലണ്ടോ മാത്രമാകും ആദ്യത്തെ കടുത്ത പരീക്ഷണമെന്നാണ് ഒപ്റ്റ പ്രവചനം.
മൂന്ന് ആതിഥേയ രാജ്യങ്ങളിൽ അമേരിക്കയാണ് വൻ മുന്നേറ്റം നടത്തുക എന്നാണ് പ്രവചനം. യുഎസ്എ ക്വാർട്ടർ ഫൈനലിൽ എത്താൻ 42.5 ശതമാനം സാധ്യതയുണ്ട്. മെക്സിക്കോയ്ക്ക് 28.3 ശതമാനവും കാനഡയ്ക്ക് 25.2 ശതമാനവുമാണ് ക്വാർട്ടർ സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates